തൃശൂർ: ചാവക്കാട് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാവക്കാട് തൊട്ടാപ്പ് സ്വദേശി പുതുവീട്ടിൽ സെയ്തു മുഹമ്മദ് (47)നെയാണ് കോടതി ശിക്ഷിച്ചത്.
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടെതാണ് വിധി. പീഡന വിവരം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് കേസ് എടുത്തത്.
പെൺകുട്ടിയെ 2017 ഫെബ്രുവരി രണ്ടിനും അതിന് മുൻപും പലതവണ പ്രതി പീഡിപ്പിച്ചിട്ടുണ്ട്. മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ വീട്ടിലെത്തിയ സമയത്തും ഇയാൾ പീഡിപ്പിച്ചു. പ്രതിയുടെ അയൽവാസിയാണ് പെൺകുട്ടി.
കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം വിവരം പുറത്ത് പറയാതിരിക്കാൻ കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടി അമ്മയോട് വിവരം പറഞ്ഞത്. ഇതേ തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.
കേസിൽ 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക