തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് അന്തരിച്ച പി.ടി.തോമസ് എം.എല്‍.എയുടെ ഭാര്യ ഉമ തോമസ്. സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും ഉമ തോമസ് കൊച്ചിയില്‍ പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനോപ്പം നിന്ന മണ്ഡലമാണ് തൃക്കാക്കര. കഴിഞ്ഞ വര്‍ഷം പി ടി തോമസിന് തൃക്കാക്കരയില്‍ ലഭിച്ചത് 14,329 വോട്ടിന്റെ ഭൂരിപക്ഷം. പൂര്‍ണ്ണമായും നഗര സ്വഭാവമുള്ള മണ്ഡലം ഇത്തവണയും കൈവിടില്ലെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. വിജയം ആവര്‍ത്തിക്കാന്‍ പിടിയുടെ ഭാര്യ ഉമ തോമസ് മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താത്പര്യം.
ഉമ തോമസ് തയ്യാറല്ലെങ്കില്‍ മാത്രം മറ്റ് പേരുകള്‍ പരിഗണിക്കുമെന്നായിരുന്നു കോണ്‍ഗ്രസിലെ നിലപാട്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മുതല്‍ ജയ്സണ്‍ ജോസഫ് വരെയുള്ള അര ഡസന്‍ നേതാക്കള്‍ സീറ്റിനായി രംഗത്തുണ്ട്. തര്‍ക്കം ഒഴിവാക്കാന്‍ ഉമയെ മത്സരിപ്പിക്കുന്നതാണ് അഭികാമ്യമെന്ന നിലപാട് കെപിപിസി നേതൃത്വത്തിനുണ്ടെങ്കിലും സീറ്റിനായുള്ള വിവിധ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക