പാലക്കാട്: പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് കൂടി പിടിയിലായി. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിഷ്ണു, മനു എന്നിവരാണ് അറസ്റ്റിലായത്. സുബൈര്‍ കൊലക്കേസില്‍ കൊലയാളികളില്‍ അവശേഷിക്കുന്ന മൂന്ന് പേര് വൈകാതെ വലയിലാകുമെന്ന് പാലക്കാട് എസ്പി പറഞ്ഞു.
സുബൈര്‍ കൊലക്കേസിലാണ് രണ്ട് ആര്‍എസ്എസ് പ്രവര്ർത്തകര് അറസ്റ്റിലാവുന്നത്. ആര്‍എസ്എസ് കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു, ഇരട്ടക്കുളം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ എട്ടിന് സുബൈറിനെ വധിക്കാന്‍ പുറപ്പെട്ട നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് വിഷ്ണു. പൊലീസ് സാന്നിധ്യമുണ്ടായിരുന്നതിനാല്‍ ആ ശ്രമം പാളി. പിന്നീടാണ് പതിനഞ്ചിന് സുബൈറിനെ കൊലപ്പെടുത്തിയത്. മനുവിന്റെ നേതൃത്വത്തിലായിരുന്നു ഗൂഡാലോചന.
ശ്രീനിവാസന്റെ കൊലയാളി സംഘത്തിലെ മൂന്നുപേര്‍ പിടിയിലായിരുന്നു. അവശേഷിക്കുന്നന മൂന്നുപേര്‍ കൂടി വൈകാതെ വലയിലാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അതിനിടെ ശ്രീനിവാസന്റെ കൊലപാതകം എതിരാളികളുടെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കൊലപാതക ഗൂഡാലോചനയില്‍ അറസ്റ്റിലായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, മുഹമ്മദ് റിസ്വാന് എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക