ആലപ്പുഴ: പി സി ജോർജിന്റെ വിദ്വേഷ പരാമർശങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
അയാൾ ആരെയാണ് അധിക്ഷേപിക്കാത്തത്, തന്നെയും സമുദായത്തെയും വില കുറച്ചു കാണിച്ചിട്ടുണ്ട്. വിഷയത്തിൽ എസ്എൻഡിപി മറുപടി പറയേണ്ട കാര്യമില്ലെന്നും വെളളാപ്പളളി പറഞ്ഞു.
‘പി സി ജോർജ് തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം കേട്ടിട്ടില്ല. വിഷയത്തിൽ എസ്എൻഡിപി മറുപടി പറയേണ്ട ആവശ്യമില്ല. ഇത്തരത്തിലുളള വിദ്വേഷ പരാമർശങ്ങൾ ഇതിന് മുമ്പും പി സി ജോർജ് നടത്തിയിട്ടുണ്ട്.
തന്നെയും സമുദായത്തെയും വില കുറച്ചു കാണിച്ചിട്ടുണ്ട്. ബിജെപി പി സി ജോർജിനെ പിന്തുണച്ച് രംഗത്ത് വന്നത് അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കും’, എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ പി സി ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്.
പുഞ്ഞാറിലെ വീട്ടിൽ നിന്നും ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കസ്റ്റഡിയിൽ എടുത്ത പിസി ജോർജിനെ പത്ത് മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
പിന്നാലെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. 153 എ, 295 എ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. വിദ്വേഷ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ്. ഇക്കഴിഞ്ഞ 29 നായിരുന്നു പിസി ജോർജിന്റെ അറസ്റ്റിലേക്ക് വഴിവച്ച പ്രസംഗം അരങ്ങേറിയത്.
ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക