കൊച്ചി∙ കേരളം പിടിക്കാൻ പ്രവർത്തകർക്കു കർശന നിർദേശം നൽകി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) നേതാവുമായ അരവിന്ദ് കേജ്രിവാൾ. ഒൻപതു വർഷം നീണ്ട പ്രവർത്തനങ്ങൾ കാര്യമായ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിൽ നേതാക്കൻമാർക്കും പ്രവർത്തകർക്കും കൃത്യമായ ടാർഗറ്റ് നൽകി ഫലം കണ്ടെത്താനാണു നീക്കം. കൊച്ചി താജ് മലബാർ ഐലൻഡ് ഹോട്ടലിൽ ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ കേജ്രിവാൾ ഇതു സംബന്ധിച്ച നിർദേശങ്ങൾ നൽകി.
നേട്ടമുണ്ടാക്കാനാകാത്ത നേതാക്കളെ മാറ്റിനിർത്തി പുതുമുഖങ്ങളെ കണ്ടെത്തി നേതൃനിരയിലേയ്ക്കു കൊണ്ടുവരുമെന്നും കേജ്രിവാൾ നേതാക്കളെ അറിയിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ എഎപിയുടെ കമ്മിറ്റികൾ രൂപീകരിച്ചായിരിക്കും തുടർ പ്രവർത്തനം. നിലവിൽ പഞ്ചായത്ത് കമ്മിറ്റികൾ വരെ ഉണ്ടെങ്കിലും സജീവമല്ല. മിക്ക മണ്ഡലങ്ങളിലും പഞ്ചായത്തു കമ്മിറ്റികൾ പോലും ഇല്ലാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തിലാണു നിലവിലുള്ള കമ്മിറ്റികളെ പുനരുജ്ജീവിപ്പിക്കാനും വാർഡു കമ്മിറ്റികൾ രൂപീകരിച്ച് അടിസ്ഥാന തലത്തിൽനിന്നു പ്രവർത്തനങ്ങൾ ആരംഭിക്കാനും നിർദേശം നൽകിയിരിക്കുന്നത്.
വരും മാസങ്ങളിലും കേജ്രിവാൾ കേരളത്തിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി മാർഗനിർദേശങ്ങൾ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഉൾപ്പടെ പൊതുവായി സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇന്നു കിഴക്കമ്പലത്തു നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക