കുപ്രസിദ്ധ മോഷ്ടാവ് കൊടശ്ശേരിപറമ്പ് സ്വദേശി ഹ്യൂണ്ടായ് അനസ് എന്ന അനസ് പോലീസിന്റെ പിടിയില്‍. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂര്‍ പോലീസും ചേര്‍ന്നാണ് കൂടത്തുംപൊയിലിലെ വാടകവീട്ടില്‍ രഹസ്യമായി താമസിച്ചിരുന്ന അനസിനെ പിടികൂടിയത്.
ഇരുട്ടിന്റെ മറവില്‍ വീടുകളില്‍ കയറി സ്ത്രീകളുടെയും കുട്ടികളുടെയും ദേഹത്തുനിന്ന് ആഭരണങ്ങള്‍ കവര്‍ന്നെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്റെ നിര്‍ദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് അനസിനെ പിടികൂടാനായത്.
ഇതോടെ കഴിഞ്ഞ ഒരുവര്‍ഷമായി അന്വേഷണം നടത്തിവരുന്ന കേസുകളുടക്കം നിരവധി മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടായി.
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങള്‍ കവര്‍ന്ന് കുഞ്ഞിനെ വീടിന്റെ ടെറസില്‍ ഉപേക്ഷിച്ച കേസില്‍ ജയിലിലായിരുന്ന പ്രതി കഴിഞ്ഞ ആഴ്ച എലത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ മോഷണം നടത്തിയതോടെ സിറ്റി ക്രൈം സ്ക്വാഡിന്റെ പിടിയിലാകുകയായിരുന്നു.
ഇയാള്‍ക്കെതിരെ കോഴിക്കോട് ടൗണ്‍, പന്നിയങ്കര,നല്ലളം, മെഡിക്കല്‍ കോളേജ്, കുന്നമംഗലം, പന്തീരാങ്കാവ് എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്.
പല കേസുകളിലും വിചാരണ നടന്നുകൊണ്ടിരിക്കുകയുമാണ്. നല്ലളം പോലീസ് സ്റ്റേഷന് പരിധിയില്‍ ഒളവണ്ണയില്‍ തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ ബ്രേസ്ലെറ്റ് മോഷ്ടിച്ചതുള്‍പ്പെടെ പന്തീരാങ്കാവ്, മാവൂര്‍,എലത്തൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ അന്വേഷണം നടക്കുന്ന കേസുകളിലും പ്രതി കുറ്റസമ്മതം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക