മുംബൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ആഘോഷം. അടുത്ത സുഹൃത്ത് സമീർ ഹംസയാണ് പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഇന്നലെയായിരുന്നു മോഹൻലാലിന്റെ 62-ാം പിറന്നാൾ. മലയാള സിനിമയ്ക്ക് എക്കാലത്തും ഓർത്തുവയ്ക്കാവുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയ ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ നിരവധി താരങ്ങളാണ് ആശംസ അറിയിച്ചത്.
പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽമീഡിയയിൽ പങ്കുവച്ച ആശംസ. ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഉണ്ണിമുകുന്ദൻ, പൃഥ്വിരാജ് തുടങ്ങി വലിയ താരനിരയാണ് സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചത്. ഗുരുനാഥന് പിറന്നാൾ ആശംസകൾ എന്നായിരുന്നു ജയസൂര്യ പങ്കുവച്ച വരികൾ. ലാലേട്ടനൊപ്പമുള്ള മനോഹര ചിത്രം കുഞ്ചാക്കോ ബോബനും പങ്കുവച്ചു. സിനിമാ താരങ്ങൾക്കൊപ്പം സാംസ്കാരി രംഗത്തെയും ഒട്ടേറെ പേർ നടനവിസ്മയത്തിന് പിറന്നാൾ ആശംസകൾ നേർന്നു.
1960 മെയ് 21 നാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും മകനായി മോഹൻലാലിന്റെ ജനനം. 1980ൽ ഫാസിൽ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം. തുടർന്നങ്ങോട്ട് വില്ലൻ വേഷങ്ങളിൽനിന്ന് സഹനായകനിലേക്കും, നായകസ്ഥാനത്തേക്കും തുടർന്നങ്ങോട്ട് സൂപ്പർതാര പദവിയിലേക്കുമുള്ള മോഹൻലാലിന്റെ ജൈത്രയാത്രയ്ക്കൊപ്പമാണ് മലയാള സിനിമ അതിന്റെ സുവർണഘട്ടം അടയാളപ്പെടുത്തിയത്. 42 വർഷങ്ങൾ… 400 റോളം സിനിമകൾ. എത്രയോ താരോദയങ്ങളും അസ്തമയങ്ങളും കണ്ട ഇന്ത്യൻ സിനിമയിൽ മോഹൻലാൽ എന്ന ബ്രാൻഡിന് ഇന്നും പത്തരമാറ്റ് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക