കോവിഡ് രോഗമുക്തിക്ക് ശേഷവും കൊറോണ വൈറസ് ശ്വാസകോശത്തിനുള്ളില്‍ തുടര്‍ന്ന് പലതരം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാമെന്ന് പുതിയ പഠനം.
ശ്വാസകോശത്തിലെ രക്തധമനികളിലെ രക്തം കട്ട പിടിക്കുന്ന പള്‍മനറി എംബോളിസം എന്ന രോഗാവസ്ഥ കോവിഡ് രോഗമുക്തരില്‍ ഉണ്ടാകാമെന്ന് അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) നടത്തിയ പഠനത്തില്‍ കണ്ടെത്തി.
18 മുതല്‍ 64 വയസ്സ് വരെയുള്ള കോവിഡ് രോഗമുക്തരില്‍ അഞ്ചില്‍ ഒരാള്‍ക്ക് എന്ന തോതില്‍ പള്‍മനറി എംബോളിസം, ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.
ശ്വാസകോശത്തിലെ ധമനികളില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥ വളരെ അപകടകരവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചില്‍ അതിശക്തമായ വേദന, തുടര്‍ച്ചയായ ചുമ, അമിതമായ വിയര്‍പ്പ്, തലകറക്കം, അത്യധികമായ ക്ഷീണം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
കോവിഡ് രോഗമുക്തര്‍ക്ക് കോവിഡ് വരാത്തവരെ അപേക്ഷിച്ച് പള്‍മനറി എംബോളിസം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
കോവിഡ് നിയന്ത്രണ നടപടികളുടെ നടപ്പാക്കലും പോസ്റ്റ് കോവിഡ് സങ്കീര്‍ണതകളുടെ തുടര്‍ച്ചയായ വിലയിരുത്തലുകളും ഇത്തരം സാഹര്യങ്ങളെ നേരിടാന്‍ ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ സിഡിസി എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിലെ ലാറ ബുള്‍ ഒട്ടേര്സണ് പറഞ്ഞു.
2020 മാര്‍ച്ചിനും 2021 നവംബറിനും ഇടയില്‍ കോവിഡ് ബാധിച്ച മൂന്നര ലക്ഷം മുതിര്‍ന്ന രോഗികളുടെ ആരോഗ്യ സ്ഥിതി 30 ദിവസം മുതല്‍ ഒരു വര്‍ഷം വരെ തുടര്‍ച്ചയായി വിലയിരുത്തിയാണ് ഗവേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക