സഹായം അഭ്യർഥിച്ച് കുവൈത്തിൽ കുടുങ്ങിയ കൂടുതൽ മലയാളിസ്ത്രീകൾ. നാട്ടിൽ തിരിച്ചെത്തിയ തൃക്കാക്കര സ്വദേശിനിയെ വിളിച്ച് രണ്ടുപേർ സഹായം അഭ്യർഥിച്ചു.
സഹായിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വീട്ടിലെ സാമ്പത്തികസ്ഥിതി മോശമാണെന്നുകൂടി ഇവർ അറിയിച്ചു. എത്ര ബുദ്ധിമുട്ടിയാലും ഇപ്പോൾ തിരിച്ചുവരുന്നില്ല. തങ്ങളും തട്ടിപ്പിനിരയായി രാപകലില്ലാതെ ജോലി ചെയ്യുകയാണെന്നും പേടികൊണ്ടാണ് പരാതിപ്പെടാനോ തിരിച്ചുവരാനോ ശ്രമിക്കാത്തതെന്നും ഇവർ തൃക്കാക്കര സ്വദേശിനിയോട് പറഞ്ഞു.
ഇവർ ജോലി ചെയ്യുന്ന വീടുകളിൽ കൃത്യമായി ശമ്പളം തരുന്നുണ്ട്. എന്നാൽ, അടിമകളെപ്പോലെയാണ് ജോലി. കുട്ടികളെ നോക്കാനെന്ന പേരിലാണ് കൊണ്ടുപോയതെങ്കിലും വീട്ടുജോലിയാണ് ലഭിച്ചതെന്നും ഇവർ പറയുന്നു. തൃക്കാക്കര സ്വദേശിനിയോടൊപ്പം ഒരേവിമാനത്തിലാണ് ഇവരും കുവൈത്തിൽ പോയത്.
കേസിൽ രണ്ടാംപ്രതിയും മുഖ്യസൂത്രധാരനുമായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദാണ് ഇവരുടെയും ഏജന്റ്. സംഭവം വിവാദമായതോടെ മജീദ് വിളിച്ചിരുന്നെങ്കിലും ഇവർ സംസാരിക്കാൻ തയ്യാറായില്ല. സാമ്പത്തികപ്രയാസമുള്ളതിനാൽ രണ്ടുവർഷമെങ്കിലും കുവൈത്തിൽ തുടരാനാണ് ശ്രമിക്കുന്നതെന്നും ഇവർ തൃക്കാക്കര സ്വദേശിനിയോട് പറഞ്ഞു.
മജീദ് കുവൈത്ത് എംബസിയിൽ കീഴടങ്ങിയേക്കുമെന്നാണ് വിവരം. ഇയാൾക്കായി പൊലീസ് സംഘം കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക