ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലെ ലഹരിമാഫിയയുടെ പേടിസ്വപ്നമായ മാറേഡപ്പള്ളി സിഐ കെ. നാഗേശ്വര റാവുവിനെതിരെ 32കാരിയായ വീട്ടമ്മയുടെ പീഡന പരാതി. പരാതിയിൽ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
ജൂലൈ 7ന് വനസ്ഥലിപുരത്തുള്ള വീട്ടിൽ ഭർത്താവ് നാട്ടിൽ പോയ സമയത്ത് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നാണു പരാതി. ഭർത്താവ് തിരികെയെത്തിയപ്പോൾ റിവോൾവർ ചൂണ്ടി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉണ്ട്.
സംഭവത്തിനുശേഷം തന്നെയും ഭർത്താവിനെയും ജീപ്പിൽ നിർബന്ധിച്ച് കയറ്റി ഓടിച്ചു പോയി. പോകുന്ന വഴി വാഹനം അപകടത്തിൽപെട്ടുവെന്നും ഒരു വിധത്തിലാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും യുവതി പരാതിയിൽ പറയുന്നു.
ഭർത്താവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടുപോയി മർദിച്ചുവെന്നും കഞ്ചാവ് കെട്ടുകൾ പോക്കറ്റിൽ തിരുകി കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു.
പൊലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക