വടകര: തിരുവള്ളൂർ കുനിവയലിൽ മറവിരോഗം മൂലം ബുദ്ധിമുട്ടുന്ന ഭാര്യയെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഇതേ പഞ്ചായത്തിലെ കാഞ്ഞിരാട്ട് തറയിൽ ഒന്നര മാസം മുൻപാണ് സമാന സംഭവം ഉണ്ടായത്.
അന്ന് കാൻസർ ബാധിതയായ ഭാര്യയെ കൊന്ന് ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു. ഇവിടെ മറവിരോഗം മൂലം ബുദ്ധിമുട്ടുന്ന ഭാര്യയെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതായാണ് കരുതുന്നത്.
രാത്രി ഏഴരയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മകൻ കാർത്തികേയനും ഭാര്യയും പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ദാരുണമായ സംഭവം ഞെട്ടലോടെ കാണുന്നത്.
ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം പുറത്തു പോയതായിരുന്നു ഇരുവരും. ഏഴു മാസം മുൻപാണ് കാർത്തികേയൻ വിവാഹിതനായത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
കൃഷ്ണനെക്കുറിച്ചും നാരായണിയെക്കുറിച്ചും നാട്ടുകാർക്ക് നല്ലതേ പറയാനുള്ളൂ. ഒത്തൊരുമയോടെ കഴിയുന്ന കുടുംബമാണ് ഇവരുടേത്. കർഷക തൊഴിലാളിയായ കൃഷ്ണൻ കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.
കുറച്ചു കാലമായി ജോലിക്കു പോകാറില്ല. മറവി രോഗം ബാധിച്ചതിനു ശേഷം നാരായണി വീട്ടിൽ തന്നെയായിരുന്നു. ഭാര്യയുടെ മറവി രോഗം കൃഷ്ണനെ അലട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു.
ഇവരുടെ രണ്ടു പെൺമക്കളും ഭർതൃവീടുകളിലാണ് കഴിയുന്നത്. മൂത്ത മകൾ കലയുടെ വീട് കൃഷ്ണന്റെ വീട്ടിൽനിന്നു അര കിലോമീറ്റർ ദൂരത്താണ്.
തഹസിൽദാർ എത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക