തിരുവനന്തപുരം: നിയമസഭയിൽ എം.എം.മണി തനിക്കെതിരെ നടത്തിയ അധിക്ഷേപ പ്രസംഗത്തിനു മറുപടിയുമായി കെ.കെ.രമ എംഎൽഎ.
നിയമസഭയിലുണ്ടായത് ടിപിയെ വധിച്ചത് സിപിഎം ആണെന്നതിന്റെ ഏറ്റുപറച്ചിലാണെന്ന് കെ.കെ.രമ വ്യക്തമാക്കി. അതുകൊണ്ടാണ് എം.എം.മണിയുടെ വാക്കുകളിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയത്.
അസഹിഷ്ണുതയാണ് സിപിഎമ്മിന്റെ അധിക്ഷേപത്തിനു പിന്നിൽ. ഇത് ഒറ്റപ്പെട്ട അധിക്ഷേപമല്ല. സിപിഎം ആലോചിച്ചുറപ്പിച്ചാണ് ആക്ഷേപിക്കുന്നതെന്നും കെ.കെ.രമ പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.
‘ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എൽഡിഎഫ് സർക്കാരിന് എതിരെ, ഞാൻ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’– ഭർത്താവായ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമർശിച്ച്, കെ.കെ.രമയുടെ പ്രസംഗത്തിനു മറുപടിയായി എം.എം.മണി പറഞ്ഞു.
‘വിധവയായത് എന്റെ വിധിയാണെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. ആ വിധി തീരുമാനിച്ചത് ആരാണെന്ന് കേരളത്തിൽ എല്ലാവർക്കുമറിയാം.
ഞാൻ സർക്കാരിനെതിരെയും ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെയും സംസാരിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. ഒട്ടും സഹിഷ്ണുതയില്ലാതെ, ഒട്ടും വിമർശനം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് അവർ അവിടെ ഇരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്’ – കെ.കെ. രമ പറഞ്ഞു.
‘ഭരണപക്ഷത്തെ പ്രതിപക്ഷം വിമർശിക്കുന്നത് സ്വാഭാവികമാണ്. ഞാൻ വിമർശിച്ചതും സർക്കാരിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയുമാണ്.
അതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. അതിനുപകരം വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ഒരു അംഗം ശ്രമിച്ചത്. ഇത് ആ പാർട്ടിയുടെ അസഹിഷ്ണുതയാണ്’ – രമ പറഞ്ഞു.
മുഖ്യമന്ത്രി എം.എം.മണിയുടെ പരാമർശത്തെ ന്യായീകരിച്ചത് ഞെട്ടിച്ചെന്നും രമ പറഞ്ഞു. ‘അദ്ദേഹത്തിന്റെ മറുപടിയാണ് എന്നെ അദ്ഭുതപ്പെടുത്തിയത്.
ഭരണപക്ഷത്തെ ഭൂരിഭാഗം അംഗങ്ങളും ആ പരാമർശം തെറ്റായിപ്പോയെന്നു കരുതുന്നവരാണ്. പക്ഷേ, മുഖ്യമന്ത്രി അത് തിരുത്തിക്കാനോ, തിരുത്താനോ തയാറായില്ല.
ടി.പി.ചന്ദ്രശേഖരനെ കൊന്ന് സിപിഎം തന്നെയാണെന്ന് ഉറപ്പിക്കുകയാണ് അവർ ചെയ്തത്. എം.എം.മണി എന്റെ അച്ഛന്റെ പ്രായമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് എങ്ങനെയാണ് അത് പറയാൻ കഴിഞ്ഞതെന്നത് അദ്ഭുതപ്പെടുത്തുന്നു.
ഈ നേതാക്കൻമാർക്കൊന്നും അൽപം പോലും മനുഷ്യത്വമില്ലേ? അൽപം പോലും സ്നേഹമോ ആർദ്രതയോ അവർക്കില്ലേ? എതിരെ സംസാരിച്ചാൽ എന്തും ചെയ്യും’ – രമ വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക