സിനിമയില്‍ തിരികെ വരാന്‍ ശ്രമിക്കുന്ന തനിക്കെതിരേ ഭീഷണിയും വധശ്രമവുമുണ്ടാകുന്നുവെന്ന് നടി തനുശ്രീ ദത്ത. ബോളിവുഡ് മാഫിയയും രാഷ്ട്രീയക്കാരും ദേശവിരുദ്ധ ശക്തികളുമാണ് ഇതിന് പിന്നിലെന്നും കടുത്ത മാനസിക സംഘര്‍ഷമാണ് താന്‍ അനുഭവിക്കുന്നതെന്നും തനുശ്രീ പറയുന്നു.
എന്തു തന്നെ വന്നാലും താന്‍ ആത്മഹത്യ ചെയ്യില്ലെന്ന് പറയുന്ന തനുശ്രീ എല്ലാവരും തനിക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ അറിയണമെന്നും പറയുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
മീടൂ കുറ്റവാളികളും താൻ തുറന്നുകാട്ടിയ എൻജിഒയുമാണ് ഇതിന് പിന്നിലെന്ന് ഉറപ്പുണ്ടെന്നും എന്നാൽ ഒന്നിനും തന്നെ തടയാനാകില്ലെന്നും നടി വ്യക്തമാക്കുന്നു. മീ ടൂ ക്യംപെയ്നിന് ഇന്ത്യയില്‍ തുടക്കം കുറിച്ച വ്യക്തികളില്‍ ഒരാളാണ് തനുശ്രീ. നാനാപടേക്കറിനെതിരേയായിരുന്നു തനുശ്രീയുടെ ആരോപണം.
തനുശ്രീയുടെ വാക്കുകൾ:
‘‘എന്നെ മാത്രം ലക്ഷ്യം വച്ചുള്ള ഭീഷണികളും ഉപദ്രവങ്ങളും കൂടുകയാണ്. ദയവായി ആരെങ്കിലും എന്തെങ്കിലും ചെയ്യൂ.
കഴിഞ്ഞ വർഷം എന്റെ ബോളിവുഡ് അവസരങ്ങൾ അട്ടിമറിക്കപ്പെട്ടു, പിന്നീട് ഒരു വേലക്കാരിയെ ഉപയോഗിച്ച് എന്റെ കുടിവെള്ളത്തിൽ വിഷം ചേർത്ത് എനിക്ക് കഠിനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി.
തുടർന്ന് മെയ് മാസത്തിൽ ഉജ്ജയിനിലേക്ക് രക്ഷപ്പെട്ടപ്പോൾ എന്റെ വാഹനത്തിന്റെ ബ്രേക്ക് രണ്ടുതവണ തകരാറിലായി അപകടമുണ്ടായി, ഞാൻ കഷ്ടിച്ച് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു.
സാധാരണ ജീവിതവും ജോലിയും പുനരാരംഭിക്കുന്നതിനായി 40 ദിവസത്തിന് ശേഷം മുംബൈയിൽ തിരിച്ചെത്തി. ഇപ്പോൾ എന്റെ ഫ്ലാറ്റിന് പുറത്തുള്ള കെട്ടിടത്തിൽ വിചിത്രവും അറപ്പുളവാക്കുന്നതുമായ കാര്യങ്ങൾ സംഭവിക്കുന്നു.
തീർച്ചയായും ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നില്ല! ഞാൻ എവിടെയും പോകുകയും ഇല്ല. എന്റെ കരിയർ മുമ്പത്തേക്കാൾ നന്നായി തുടരാനും പുനരുജ്ജീവിപ്പിക്കാനും ഞാൻ ഇവിടെയുണ്ട്!
മഹാരാഷ്ട്രയിലെ പഴയ രാഷ്ട്രീയ സർക്യൂട്ടായ (ഇപ്പോഴും ഇവിടെ സ്വാധീനമുണ്ട്) ബോളിവുഡ് മാഫിയയും നികൃഷ്ടമായ ദേശവിരുദ്ധ ക്രിമിനൽ ഘടകങ്ങളും ചേർന്ന് ആളുകളെ ബുദ്ധിമുട്ടിക്കുന്നതിനായി സാധാരണയായി ഇത്തരത്തിൽ പ്രവർത്തിക്കുന്നു.
ഞാൻ തുറന്നുകാട്ടിയ #metoo കുറ്റവാളികളും എൻജിഒയും ഇതിന് പിന്നിലുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതെല്ലാം അല്ലാതെ വേറെ എന്തിനാണ് എന്നെ ഇങ്ങനെ ടാർഗെറ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നത്? നിങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു. നീതിയ്ക്ക് വേണ്ടി നിലകൊണ്ടാല്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നിടത്താണ് നമ്മള്.
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണവും സൈനിക ഭരണവും സ്ഥാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇവിടെ കാര്യങ്ങള്‍ ശരിക്കും കൈവിട്ടുപോകുന്നു. എന്നെപ്പോലുള്ള സാധാരണക്കാര്‍ കഷ്ടപ്പെടുന്നു. ഇവിടെ ഗുരുതരമായ എന്തെങ്കിലും സംഭവിക്കേണ്ടതുണ്ട്. ഇന്ന് ഞാനാണ്, നാളെ നീയും ആകാം.
കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ സമൂഹമാധ്യമത്തിലൂടെ ചർച്ച ചെയ്ത ചില കാര്യങ്ങൾ ചിലരെ തെറ്റായ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടാകാം. ഞാനെന്റെ പുതിയ ബിസിനസ്സിലും അവസരങ്ങളിലും മാത്രമാണ് ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത്. ഈ പട്ടണത്തിൽ യാതൊരു നിയമരക്ഷയുമില്ല.’’
പ്രതികരിക്കാൻ ഇവിടെ എഴുതുക