അമേരിക്കയില്‍ നവജാതശിശുക്കളിലും കുട്ടികളിലും പാരക്കോവൈറസ് പടരുന്നു. കണക്റ്റികട്ടില്‍ ഒരു മാസം പ്രായമുള്ള ശിശു പാരെക്കോവൈറസ് ബാധിച്ച് മരിച്ചതോടെ പുതിയ വൈറസിനെ കുറിച്ച് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്(സിഡിസി) മുന്നറിയിപ്പ് നല്കി.
മെയ് മാസം മുതലാണ് പാരക്കെവൈറസ് കേസുകള്‍ മൂന്ന് മാസത്തില്‍ താഴെയുള്ള നവജാതശിശുക്കളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സെപ്സിസ്, ചുഴലി, മെനിഞ്ചൈറ്റിസ് പോലുള്ള ഗുരുതര രോഗങ്ങളിലേക്ക് പാരക്കോവൈറസ് ബാധ നയിക്കാമെന്ന് സിഡിസി മുന്നറിയിപ്പില്‍ പറയുന്നു.
മുഖ്യമായും ശ്വാസകോശത്തെയും ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ നാളിയെയും സംബന്ധിക്കുന്ന രോഗങ്ങളാണ് ഈ വൈറസ് മൂലം ഉണ്ടാകുന്നത്. വൈറസ് ബാധിക്കപ്പെട്ട് രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമായി തുടങ്ങും.
ആറു മാസം മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളില്‍ പനി, തിണര്‍പ്പ്, ശ്വാസകോശ അണുബാധ തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കാന്‍ വൈറസിന് കഴിഞ്ഞതായി ഡോക്ടര്‍മാര്‍ പറയുന്നു.
ഇതിന് പുറമേ കുട്ടിക്ക് അസ്വസ്ഥത, ഒന്നും കഴിക്കാതിരിക്കല്‍, ക്ഷീണം, വേഗത്തിലുള്ള ശ്വാസോച്ഛാസം, എപ്പോഴും ഉറക്കം തൂങ്ങല്‍, ചുഴലി പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
വായിലൂടെയും മൂക്കിലൂടെയും പാരക്കോവൈറസ് കുട്ടികളുടെ ഉള്ളിലെത്താം. ചെറിയ കുട്ടികള്‍ തങ്ങളുടെ കൈകളും മറ്റ് വസ്തുക്കളും വായില്‍ വയ്ക്കുന്നതിനാല്‍ ഇവരില്‍ വൈറസ് വേഗത്തില്‍ പടരാം.
വൈറസ് ബാധിക്കപ്പെട്ട് കഴിഞ്ഞാല്‍ ശ്വാസകോശത്തില്‍ ഒന്നു മുതല്‍ മൂന്നാഴ്ച വരെയും ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ നാളിയില്‍ ആറ് മാസം വരെയും ഇതിന്റെ സ്വാധീനം ഉണ്ടാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക