ജന്തുജന്യ രോഗങ്ങളും സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. വര്‍ധിച്ച് വരുന്ന തെരുവ് നായ ആക്രമണം, ആന്ത്രാക്സ്, ബ്രൂസല്ല തുടങ്ങിയ ജന്തുജന്യ രോഗങ്ങള്‍ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയുയര്‍ത്തുന്നതായി സെമിനാര്‍ അഭിപ്രായപ്പെട്ടു.
മനുഷ്യരില്‍ പകരുന്ന രോഗങ്ങളില്‍ 60 ശതമാനവും ജന്തുക്കളില്‍ നിന്നാണെന്ന് ക്ലാസെടുത്ത ഡോ. എം പി സുജന്‍ പറഞ്ഞു. പുതുതായി കണ്ടുവരുന്ന രോഗങ്ങളില്‍ 75 ശതമാനവും ജന്തുക്കളില്‍ നിന്നാണ്. നിപ വൈറസും, കുരങ്ങ് വസൂരിയും അതിന് തെളിവാണ്. 250ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് പോലെ മനുഷ്യരില്‍ നിന്ന് ജന്തുക്കളിലേക്കും രോഗം പകരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൃഗങ്ങള്‍ മനുഷ്യര്‍ വസിക്കുന്നിടത്ത് വരാന്‍ നിര്‍ബന്ധിതരാകുകയാണെന്നും മനുഷ്യര്‍ കൃഷി ചെയ്യാന്‍ ഇടമില്ലാതെ വനങ്ങളിലേക്ക് കടന്നുകയറുകയാണെന്നും ഡോ. അജയ് ലോറന്‍സ് അഭിപ്രായപ്പെട്ടു. ഇതാണ് ജന്തുക്കള്‍ കൃഷി നശിപ്പിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ബീറ്റു ജോസഫ് മോഡറേറ്ററായിരുന്നു. ഭക്ഷണത്തിലൂടെയും രോഗബാധയുണ്ടാകാമെന്നും പേവിഷബാധക്ക് കേരളത്തില്‍ വര്‍ഷം 22 കോടി രൂപ മാറ്റിവെക്കുന്നതായും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ പൊതുജനങ്ങളുടെ ആശങ്കള്‍ക്ക് പരിഹാര മാര്‍ഗവും നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക