ന്യൂഡൽഹി: 2011 ഐപിഎൽ സീസണിലെ നിർണായക മത്സരത്തിൽ പൂജ്യത്തിനു പുറത്തായതിനു രാജസ്ഥാൻ റോയൽസ് ടീം ഉടമകളിലൊരാൾ തന്റെ മുഖത്തടിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ന്യൂസീലൻഡ് മുൻ ബാറ്റർ റോസ് ടെയ്ലർ രംഗത്ത്.
‘പൂജ്യത്തിനു പുറത്താകാനല്ല കോടികൾ മുടക്കി ടീമിലെടുത്തതെന്നു പറഞ്ഞ് മൂന്നോ നാലോ തവണ മുഖത്തടിച്ചെന്നാണ് ടെയ്ലറിന്റെ വെളിപ്പെടുത്തൽ.
അദ്ദേഹത്തിന്റെ ആത്മകഥയായ ‘റോസ് ടെയ്ലർ: ബ്ലാക്ക് ആൻഡ് വൈറ്റ്’ എന്ന പുസ്തകത്തിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെലുള്ളത്.
‘‘കിങ്സ് ഇവലൻ പഞ്ചാബ് (ഇപ്പോൾ പഞ്ചാബ് കിങ്സ്) ടീമിനെതിരെ മൊഹാലിയിൽ നടന്ന മത്സരമായിരുന്നു സംഭവത്തിനു കാരണം. പഞ്ചാബ് നൽകിയ വിജയലക്ഷ്യം 195 റൺസ്.
ബാറ്റു ചെയ്യാനിറങ്ങിയ ഞാൻ റണ്ണെടുക്കും മുൻപേ എൽബിഡബ്ല്യുവായി. കളി ഞങ്ങൾ തോറ്റു. പിന്നീടു ടീം ഹോട്ടലിന്റെ മുകളിൽനിലയിലെ ബാറിൽ എല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ ടീം ഉടമകളിലൊരാൾ അടുത്തു വന്നു.
‘റോസ്, പൂജ്യത്തിനു പുറത്താകുന്നതിന് ഞങ്ങൾ തനിക്ക് മില്യൻ ഡോളർ പ്രതിഫലം നൽകുമെന്ന് കരുതരുത്’ എന്നു പറഞ്ഞ് മൂന്നാലു തവണ മുഖത്തടിച്ചു.
തമാശരൂപേണ വലിയ ശക്തിയൊന്നുമെടുക്കാതെയാണ് അടിച്ചതെങ്കിലും അതത്ര നിസ്സാരമായി കാണാൻ എനിക്കായില്ല.
അൽപം തമാശ കലർത്തി ഗൗരവമുള്ള ഒരുകാര്യം പറഞ്ഞതു പോലെയാണ് എനിക്കു തോന്നിയത്. ഷെയ്ൻ വോൺ ഉൾപ്പെടെയുള്ളവർ അവിടെയുണ്ടായിരുന്നു.’ – ടെയ്ലർ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക