തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി നേതാക്കൾ മന്ത്രിസഭാ ഉപസമിതിയുമായി കൂടിക്കാഴ്ച നടത്തുന്നു. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആൻ്റണി രാജു, ജില്ലാ കളക്ടർ, വികാരി ജനറൽ യൂജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുന്നത്.
കൂടിക്കാഴ്ചയിൽ വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളും ചർച്ചയായി. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ സമരസമിതിയിലെ സഭാ പ്രതിനിധികൾ കടുത്ത അമർഷമാണ് രേഖപ്പെടുത്തിയത്.
വിഴിഞ്ഞം സമരം ആസൂത്രിതമാണെന്നും വിഴിഞ്ഞത്തുള്ളവരല്ല പുറത്ത് നിന്നും വന്നവരാണ് സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് സമരസമിതി പ്രവർത്തകരെ പ്രകോപിതരാക്കിയത്.
അതേസമയം വിഴിഞ്ഞത്ത് ഇന്നും തുറമുഖത്തിനുള്ളിൽ കടന്നു മത്സ്യ തൊഴിലാളികളുടെ സമരം നടന്നു.
സമരക്കാരെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളും തുറമുഖത്തിന്റെ ഗേറ്റും മറികടന്നാണ് സമരക്കാർ ഉള്ളിൽ കടന്നത്. കണ്ണാംതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് മേഖലകളിൽ നിന്നുള്ളവരാണ് ഇന്ന് സമരം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക