കോഴിക്കോട്: ഈ വർഷം തുടക്കത്തിൽ പേവിഷ വാക്സീൻ ഉപയോഗിച്ചവർക്ക് അലർജിയുണ്ടായതിനെ തുടർന്ന് അര ലക്ഷത്തോളം വയ്ൽ കമ്പനിയോട് പിൻവലിക്കാൻ ആവശ്യപ്പെട്ടതിന്റെ വിവരങ്ങൾ പുറത്ത്.
കേരള മെഡിക്കൽ സർവീസസ് കോർപറേഷന് വർഷങ്ങളായി വാക്സീൻ നൽകുന്ന കമ്പനിയുടെ മരുന്നിനാണ് അലർജി കണ്ടത്.
വടകര, മാങ്ങാട്ടുപറമ്പ്, തലശേരി എന്നിവിടങ്ങളിൽ വാക്സീൻ എടുത്തവർക്ക് കടുത്ത ചൊറിച്ചിലും ശ്വാസംമുട്ടലും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് 2 ബാച്ച് മരുന്ന് പിൻവലിക്കാൻ കോർപറേഷൻ ആവശ്യപ്പെട്ടത്.
ഓർഡർ മറ്റൊരു കമ്പനിക്ക് നൽകാൻ ശ്രമിച്ചെങ്കിലും മാർച്ച് ആദ്യ വാരത്തിൽ പിൻവലിച്ച ബാച്ചുകൾക്ക് പകരം വാക്സീൻ കമ്പനി തന്നെ എത്തിച്ചു.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. കാസർകോട് പേവിഷ ബാധയേറ്റ് ഒരു രോഗി മരിക്കുകയും വടക്കൻ ജില്ലകളിൽ വിതരണം ചെയ്ത മരുന്നിന് അലർജി കണ്ടെത്തുകയും ചെയ്തതോടെയാണ് കോർപറേഷൻ നടപടിയിലേക്ക് കടന്നത്.
ടെൻഡർ നേടിയിരുന്ന കമ്പനിയോട് 50,000 വയ്ൽ പിൻവലിക്കാൻ ആവശ്യപ്പെട്ട കോർപറേഷൻ, ടെൻഡറിൽ രണ്ടാം സ്ഥാനക്കാരായിരുന്ന കമ്പനിയോട് ഒരു ലക്ഷത്തോളം വയ്ൽ വിതരണം ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക