കണ്ണൂർ: കൈക്കൂലി വാങ്ങിയ പണം കെഎസ്ഇബി സബ് എൻജിനീയർ വിഴുങ്ങിയതായി വിജിലൻസ്.
കെഎസ്ഇബി അഴീക്കോട് സെക്ഷനിലെ സബ് എൻജിനീയർ എറണാകുളം സ്വദേശി ജോ ജോസഫിനെ ആണു (38) സ്ഥലംമാറ്റ ദിവസം കണ്ണൂർ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ പൂതപ്പാറയിൽ പിടികൂടിയത്.
1000 രൂപ കൈക്കൂലി വാങ്ങിയതു കണ്ടെത്തി പിടികൂടുന്നതിനിടെ ഇയാൾ നോട്ട് വിഴുങ്ങി എന്നാണു വിജിലൻസ് പറയുന്നത്. വിജിലൻസ് സംഘത്തെ കണ്ട ഉടൻ ജോ ജോസഫ് ഓടി മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നു പിടികൂടുകയായിരുന്നു.
എന്നാൽ, തന്നെ ബോധപൂർവം കേസിൽ കുടുക്കുകയായിരുന്നുവെന്നും അക്കാര്യം തെളിയിക്കുമെന്നും പിടിയിലായ ജോ ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.
പൂതപ്പാറ സ്വദേശിയായ അബ്ദുൽ ഷുക്കൂറിന്റെ വീടിന്റെ മുൻ വശത്തുള്ള കാർ ഷെഡിനു മുകളിൽക്കൂടി അപകടകരമായി പോകുന്ന വൈദ്യുത ലൈൻ മാറ്റി സ്ഥാപിക്കുന്നതിനായി കെഎസ്ഇബി പൂതപ്പാറ ഓഫിസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
തുടർന്ന് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറുടെ നിർദേശപ്രകാരം സബ് എൻജിനീയർ ജോ ജോസഫ് എസ്റ്റിമേറ്റ് തയാറാക്കാൻ സ്ഥലം സന്ദർശിക്കുകയും പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് 5550 രൂപ ഫീസ് അടയ്ക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
ഫീസ് തുക അടച്ച ശേഷം ജോ ജോസഫ് അബ്ദുൽ ഷുക്കൂറിനെ ബന്ധപ്പെട്ട് തനിക്ക് എറണാകുളത്തേക്ക് സ്ഥലം മാറ്റം ആണെന്നും ഇന്നു തന്നെ പോസ്റ്റ് മാറ്റി തരണമെങ്കിൽ 1000 രൂപ കൈക്കൂലി നൽകിയാൽ മതിയെന്നും ആവശ്യപ്പെട്ടതായി ചോദ്യം ചെയ്യലിൽ വ്യക്തമായതായി വിജിലൻസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക