നെടുംകുന്നം: ഒന്നര വയസ്സിൽ അച്ഛനൊപ്പം നാടുവിടേണ്ടി വന്ന മകൻ 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയെയും സഹോദരിയെയും കണ്ടെത്തി. സഹായിച്ചത് കറുകച്ചാൽ പൊലീസും.
ഗുജറാത്ത് സ്വദേശി ഗോവിന്ദാണ് അമ്മ ഗീതയെയും സഹോദരി ഗോപികയെയും കണ്ടെത്തിയത്.
ഗുജറാത്ത് സ്വദേശി രാംഭായി 1993ലാണ് കറുകച്ചാൽ കറ്റുവെട്ടി ചെറുപതുപ്പള്ളി ഗീതയെ വിവാഹം ചെയ്തത്. മകൻ ഗോവിന്ദിന് ഒന്നര വയസ്സുള്ളപ്പോൾ രാംഭായി മകനുമായി നാടുവിട്ടു.
ഈ സമയം ഗീത ഗർഭിണിയായിരുന്നു. പിന്നീടു മകനെയും ഭർത്താവിനെയും കുറിച്ച് ഒരു വിവരവുമില്ലായിരുന്നു എന്ന് ഗീത പറയുന്നു.
കഴിഞ്ഞ ദിവസമാണു ഗോവിന്ദ് അമ്മയെത്തേടി കറുകച്ചാൽ സ്റ്റേഷനിലെത്തിയത്. ഒരു പൊലീസുകാരന്റെ വീടിനടുത്താണ് അമ്മയുടെ വീട് എന്ന് അച്ഛൻ പറഞ്ഞ വിവരം മാത്രമാണ് ഗോവിന്ദിനുണ്ടായിരുന്നത്.
ആ കാലഘട്ടത്തിൽ ജോലിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ വിവരം ശേഖരിച്ച് അവരോട് വിവരങ്ങൾ തിരക്കി നെടുംകുന്നമാണ് സ്ഥലമെന്നു പൊലീസ് കണ്ടെത്തി.
പഞ്ചായത്തംഗം ശ്രീജ മനുവുമായി ബന്ധപ്പെട്ട് അമ്മ ഗീത, സഹോദരി ഗോപിക എന്നിവരെ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക