മനസ്സിൽ തങ്ങി നിൽക്കുന്ന നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ ഗായകനാണ് ജി വേണുഗോപാൽ. മോഹൻലാൽ അഭിനയിച്ച തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ഒന്നാം രാഗം പാടി എന്ന ഗാനമാണ് വേണുഗോപാലിനെ ഹിറ്റ് ഗായകരുടെ നിരയിലേക്ക് ഉയർത്തിയത്. തൂവാനത്തുമ്പികളുടെ മുപ്പത്തിയഞ്ചാം വാർഷികത്തിന്റെ ഈ വേളയിൽ വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കുറിപ്പ് ഇങ്ങനെ.
‘ഇന്ന് ‘തൂവാനത്തുമ്പികള്‍ ‘ റിലീസായിട്ട് മുപ്പത്തിയഞ്ച് വര്‍ഷം തികയുന്നു. എന്റെ ആദ്യത്തെ മാസ് ഹിറ്റ് ഗാനമായ ‘ഒന്നാം രാഗം പാടി’യും മദ്ധ്യവയസ്സിലേക്ക്. മദ്രാസ് എവിഎംആര്ആര് സ്റ്റുഡിയോയും, സീനിയര്‍ റിക്കോര്‍ഡിംഗ് എന്‍ജിനീയര്‍ സമ്പത്തും എല്ലാം ഓര്‍മ്മയില്‍ പച്ച പിടിച്ചു നിന്നു ചിരിക്കുന്നു. ആദ്യമായി ഒരു സ്റ്റുഡിയോയില്‍ നിന്ന് ഗെറ്റ്ഔട്ട് അടിക്കപ്പെട്ടതിന്റെ ചമ്മലാണ് പെട്ടെന്ന് മനസ്സില്‍’. ഏതാണ്ട് പതിമൂന്ന് ദിവസംകൊണ്ടാണ് തൂവാനത്തുമ്പികളിലെ രണ്ട് പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ടത്. പെരുമ്പാവൂര്ര വിച്ചേട്ടനും, ഓര്‍ക്കസ്ട്ര അറേഞ്ച് ചെയ്യുന്ന മോഹന്‍ സിത്താരയോടുമൊപ്പം പാംഗ്രൂവ്ഹോട്ടലില് പതിമൂന്ന് ദിവസം. ശരവേഗത്തില്‍ നിരവധി പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്യപ്പെടുന്ന മദ്രാസ് സ്റ്റുഡിയോകളില്‍, ഈ മന്ദഗതി പലര്‍ക്കും അലോസരമുണ്ടാക്കിയിരുന്നിരിക്കണം.
റിക്കാര്‍ഡിംഗ് എന്‍ജിനീയര്‍ സമ്പത്ത് ആളൊരു ഇഞ്ചിയും, കൃത്യമായ സമയനിഷ്ഠ പുലര്‍ത്തുന്നയാളുമായിരുന്നു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി സമയത്തിനുള്ളില്‍ പാട്ട് ട്രാക്ക് എടുത്ത് വോയിസ് മിക്സ് ചെയ്യണം. രണ്ടാമത്തെ ടേക്കില്പാട്ട് ഓക്കെയായി. അന്ന് ചിത്ര വേറൊരു റിക്കാര്‍ഡിംഗ് തിരക്കിലായതിനാല്‍, പത്മ എന്നൊരു ഗായികയാണ് ട്രാക്ക് പാടിയത്, ചിത്രയ്ക്ക് പകരം.
ഏതാണ്ട് ഒരു മണിക്ക് ട്രാക്ക് പൂര്‍ത്തിയായി. എന്റെ ശബ്ദം ഒന്നുകൂടി എടുത്താൽ കൊള്ളാമെന്ന് എനിക്ക് തോന്നി. മടിച്ച് മടിച്ച് ഞാന്‍ മൈക്കിലൂടെ അഭ്യര്‍ത്ഥന നടത്തി.
പെരുമ്പാവൂര്‍ രവിച്ചേട്ടന് ഓക്കെ പറഞ്ഞു. ഈ ഒരു പുതുതീരുമാനം, സ്റ്റുഡിയോ ടൈംവിട്ടൊരു പാട്ട്, അതും തന്റെ അനുവാദം ചോദിക്കാതെ, അത് സമ്പത്തിന് തീരെ പിടിച്ചില്ല. ഒരു കൊടുങ്കാറ്റ് പോലെ സമ്പത്ത് പാഞ്ഞ് വോയിസ് ബൂത്തിലെത്തി, മൈക്ക് ഹോള്‍ഡറില്‍നിന്ന് മൈക്ക് ഊരിത്തുടങ്ങി. ഒപ്പം സംസാരവും
Sampath:’ Sir, what time did i give you?’
ഞാന്‍: ‘Nine to one.’
Sampath. ‘ Now what is the time Sir?
ഞാന്‍:’ It is 1.10pm sir’!
Sampath: ‘Then please get out sir’!
ഇതിനിടയില്‍ ഒരു സെക്കന്റ് പോലും പാഴാക്കാതെ സമ്പത്ത് മൈക്ക് ഊരി അതിന്റെ വെല്‍റ്റ് കവറിലിട്ട് വന്ന വേഗത്തില്‍ വെളിയില്‍ പോയി. സ്റ്റുഡിയോ വാതില്‍ തുറന്ന് മദ്രാസിലെ തിളയ്ക്കുന്ന വെയിലത്തിറങ്ങിയപ്പോള്‍ ഞാനും രവിച്ചേട്ടനും ഒരേ ശ്വാസത്തില്‍ പറഞ്ഞു’ഇയാളെന്തൊരു ബോറനാണല്ലേ!’
അക്കാലത്തെ സംഗീതത്തിന്റെ മെക്കയായിരുന്ന മദ്രാസ് സ്റ്റുഡിയോസിനെക്കുറിച്ച് ഞങ്ങള്‍ക്കൊരു എകദേശ ധാരണ കിട്ടി. എന്തായാലും, വേറൊരു സമയത്ത് സ്റ്റുഡിയോ റീബുക്ക് ചെയ്ത് ഭംഗിയായി ആ കര്‍മ്മം നിര്‍വഹിക്കാനായി. വേണുഗോപാല്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക