കൊല്ലം: കുവൈറ്റില്‍ പ്രവാസിയായ ഭര്‍ത്താവ് അവധിയ്ക്ക്
വന്ന ദിവസം ഭാര്യയെ ലക്ഷ്മി വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം.
ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിന്റെയും അമ്മയുടെയും ബന്ധുക്കളുടെയും മാനസികപീഡനമാണ് മരണത്തിന് കാരണമെന്ന് ലക്ഷ്മി പിള്ളയുടെ അമ്മ രമാദേവീ ആരോപിച്ചു.
ലക്ഷ്മിയുടെ സഹോദരി ആദിത്യയുടെ ബാങ്ക് അക്കൗണ്ടിലുള്ള 10 ലക്ഷം രൂപ എടുത്തു നല്‍കണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കിഷോര്‍ പലതവണ മകളുമായി വഴക്കുണ്ടാക്കി.
പണം നല്‍കാതെ വന്നപ്പോള്‍ മുതല്‍ മകളെ പലരീതിയിലും മാനസികമായി പീഡിപ്പിച്ചിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മകളുടെ ഫോണ്‍ നമ്പര്‍ കിഷോര്‍ ബ്ലോക്ക് ചെയ്തിരുന്നതായും അവർ ആരോപിച്ചു.
‘വിദേശത്തുനിന്ന് വന്ന 20ന് 12.45ന് കിഷോര്‍ ഫോണില്‍ വിളിച്ചു. ലക്ഷ്മി കതക് തുറക്കുന്നില്ലെന്നും ചടയമംഗലത്തെ വീട്ടില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. 2.30 ന് ചടയമംഗലത്തെ വീട്ടിലെത്തി.
അപ്പോള്‍ കൊല്ലം, അഞ്ചല്‍ പ്രദേശങ്ങളിലുള്ള ഒട്ടേറെ ബന്ധുക്കള്‍ അവിടെയുണ്ടായിരുന്നു. മകളെ അന്വേഷിച്ചപ്പോള്‍ മുകള്‍നിലയിലെ മുറിയിലുണ്ടെന്നും കതക് തുറക്കുന്നില്ലെന്നും കിഷോര്‍ പറഞ്ഞു. മുറിയുടെ പുറത്തുനിന്ന് നോക്കിയപ്പോള്‍ മകളെ ആരൊക്കെയോ താങ്ങി കിടത്തുന്നതാണ് കണ്ടത്.’ രമാദേവി പറയുന്നു.
കതക് തുറക്കാതെ വന്നപ്പോള്‍ എന്തുകൊണ്ട് തുറക്കാന്‍ ശ്രമിച്ചില്ല, ഇത്രയും ബന്ധുക്കള്‍ എങ്ങനെ അവിടെ എത്തി തുടങ്ങിയ ചോദ്യങ്ങളാണ് രമാദേവി ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക