തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും അത് തെറ്റാണെന്നും മലയാളത്തിലെ നിർമാതാക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പമാണ് താനെന്നും ഹരീഷ് പേരടി . ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹരീഷ് പേരടിയുടെ വാക്കുകൾ:
സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തിയാൽ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും.
നിരന്തരമായി ആവർത്തിച്ചാൽ ചെറിയ ബജറ്റിൽ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്.
അഹങ്കാരമാണ്. അത് നിർമാതാവിന്റെയും സഹ നടീ നടൻമാരുടെയും തൊഴിൽ നിഷേധിക്കലാണ്. അവരുടെ അന്നം മുട്ടിക്കലാണ്. രജനികാന്തും കമൽഹാസനും ചിരഞ്ജീവിയും മമ്മൂട്ടിയും മോഹൻലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണ്.
യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കിൽപ്പെട്ട രജനി സാർ ഒരു പൊലിസുകാരന്റെ ബൈക്കിൽ കയറി സമയത്തിന് ലൊക്കേഷനിൽ എത്തിയപ്പോൾ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയർത്തി അദ്ഭുതം കൊണ്ടതാണ്.
തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്. അങ്ങോട്ടും ഇങ്ങോട്ടും. മലയാളത്തിലെ നിർമാതാക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക