കൊച്ചി: കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ ഇൻസ്പെക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തത് സ്റ്റേഷനിൽ കയറി .
ഇൻസ്പെക്ടർ പി.ആർ.സുനുവിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെ 3 ക്രിമിനൽ കേസുകളും വകുപ്പുതലത്തിൽ 8 അന്വേഷണവും ശിക്ഷാനടപടിയും ഉണ്ടായിരുന്നതാണ്.
സ്ത്രീപീഡനക്കേസിൽ ജയിൽവാസവും അനുഭവിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോഴും സേനയുടെ ഭാഗമായി തുടരുന്നത്. 2019ൽ കൊച്ചിയിൽ ജോലിചെയ്യുമ്പോൾ പരാതിയുമായി സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സുനുവിനെതിരെ കേസ് എടുത്തിരുന്നു.
2021ൽ കണ്ണൂർ കരിക്കോട്ടക്കരി സ്റ്റേഷനിൽ എസ്എച്ച്ഒ ആയി ജോലിചെയ്യുമ്പോൾ ഔദ്യോഗിക വാഹനത്തിൽ സ്ത്രീയുമായി വാണിയാപ്പാറതട്ട് മലമുകളിൽ കണ്ടതു ചോദ്യം ചെയ്ത നാട്ടുകാരുമായി സംഘർഷമുണ്ടാക്കിയതിലും കേസെടുത്തു. ഇൗ വർഷം സ്ത്രീയുമായി തൃശൂർ നഗരത്തിലെ ഹോട്ടലിൽനിന്നു പിടിയിലായെന്ന കേസുമുണ്ടായി.
തൃക്കാക്കരയിൽ വാടകയ്ക്കു താമസിക്കുന്ന ചേരാനല്ലൂർ സ്വദേശിയായ യുവതിയെ സുനു ഉൾപ്പെടെ 7 പേർ ചേർന്നു കൂട്ടബലാത്സംഗം ചെയ്തെന്നാണു കേസ്.
കേസിലെ മൂന്നാം പ്രതിയാണു സുനു. ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസിനു യുവതി നൽകിയ പരാതി തൃക്കാക്കര പൊലീസിനു കൈമാറുകയായിരുന്നു.
എന്നാൽ, സുനുവിനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും ചോദ്യംചെയ്യാനായി വിളിപ്പിച്ചതാണെന്നുമുള്ള നിലപാടിലാണു പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക