സീതത്തോട് : മൂഴിയാർ – പള്ളം ഹൈടെൻഷൻ ലൈനിന്റെ അടിക്കാട് തെളിക്കുന്നതിനിടെ തൊഴിലാളിയെ കടുവ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ആങ്ങമൂഴി കൊച്ചാണ്ടി കാരയ്ക്കൽ അനുകുമാറിനെ (45) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്കു 12നു റാന്നി ഫോറസ്റ്റ് ഡിവിഷനിൽ രാജാമ്പാറ സ്റ്റേഷന്റെ പരിധിയിയിലെ എഴുകൻമണ്ണ് ഉൾ വനത്തിലായിരുന്നു സംഭവം. യന്ത്രവാളിന്റെ സഹായത്തോടെ കാട് തെളിക്കുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം.
കോട്ടമൺപാറ, ആങ്ങമൂഴി സ്വദേശികളായ 18 തൊഴിലാളികളാണ് അടിക്കാട് തെളിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നത്. തിങ്കളാഴ്ചയാണ് ജോലികൾ തുടങ്ങിയത്. ഇന്നലെ ഇവിടെ 3 തവണ കടുവ എത്തിയതായി തൊഴിലാളികൾ പറഞ്ഞു. രാവിലെ ചെന്നപ്പോൾ കടുവ ഓടിപ്പോകുന്നത് കണ്ടിരുന്നു.
പിന്നീട് കുറെ സമയത്തിനു ശേഷം വീണ്ടും പിന്നിലൂടെയെത്തിയ കടുവ അനുവിന്റെ പാന്റ്സിൽ കടിച്ചെങ്കിലും ഒപ്പമുണ്ടായിരുന്നവർ ബഹളം കൂട്ടി ഓടിച്ച് വിട്ടു.
കുറെ കഴിഞ്ഞപ്പോൾ വീണ്ടുമെത്തിയ കടുവ വലതു കാലിൽ കടിച്ച ശേഷം അൽപം ദൂരത്തേക്ക് അനുവിനെ വലിച്ചു മാറ്റുകയായിരുന്നു. ഇതു കണ്ട് സ്ത്രീകളടക്കമുള്ള തൊഴിലാളികൾ അലറി വിളിച്ചതോടെ അനുകുമാറിനെ ഉപേക്ഷിച്ച് കടുവ കാട്ടിലേക്കു പിൻമാറുകയായിരുന്നു. അനുവിന്റെ കാലിൽ ആഴത്തിലുള്ള മുറിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക