കൊല്ലം : കശുവണ്ടി ഫാക്ടറിയിലെ ജോലിക്കിടയിൽ പൊള്ളുന്ന കറ പുരണ്ട് കൈ നീറിയെങ്കിലും 40 കാരിയായ ഷീബ തളർന്നില്ല. ആ മനോധൈര്യം തന്നെയാണ് ട്രാക്കിലെ ചൂടിൽ അവരുടെ കാൽ പൊള്ളാത്തതിന്റെ കാരണം. ബൂട്ടിടാതെ രാജ്യത്തിനായി വിവിധ മത്സരങ്ങളിൽ നിന്ന് ഒട്ടേറെ മെഡലുകളാണ് അവർ വാരിക്കൂട്ടിയത്.
വെറ്ററൻസ് മീറ്റ്, മാസ്റ്റേഴ്സ്, മെർക്കന്റയിൽ അത്ലറ്റിക് മീറ്റ്, അമെച്ചർ മീറ്റ് എന്നിവയിലെല്ലാം കഴിഞ്ഞ 12 വർഷമായി സജീവമായ ഷീബ നൂറിലേറെ മെഡലുകൾ സ്വന്തമാക്കി. 500 മീറ്റർ നടത്തം, 5000, 10000 മീറ്റർ ഓട്ടം, മാരത്തൺ എന്നിവയിലെല്ലാം മിന്നും പ്രകടനം. 2009 ലെ മെയ്ദിനത്തിൽ തൊഴിലാളികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലൂടെയായിരുന്നു കായിക രംഗത്തേക്കുള്ള അരങ്ങേറ്റം. ഷീബയുടെ പ്രകടനം കണ്ട് കുണ്ടറ പൊലീസ് സ്റ്റേഷൻ ഓഫീസർ സുധീന്ദ്രകുമാർ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ നിർദേശിച്ചു.
മച്ചനാട് ധവളക്കുഴി സുനാമി ഫ്ലാറ്റിൽ ഭർത്താവ് ജയപ്രകാശ്, രണ്ട് പെൺകുട്ടികൾ, ഭർതൃ മാതാവ് എന്നിവർക്കൊപ്പമാണ് ഈ കായിക താരത്തിന്റെ താമസം. രാജ്യത്തിനായി ഇൻഡോനേഷ്യ, ശ്രീലങ്ക, സിംഗപ്പൂർ, എന്നിവിടങ്ങളിലെല്ലാം മത്സരിച്ച് സ്വർണ്ണം നേടി. 19 വർഷമായി കശുവണ്ടി തൊഴിലാളിയാണ്. ഫാക്ടറി അടഞ്ഞുകിടക്കുമ്പോൾ വയലിൽ ജോലിക്ക് പോകും. ഷീബയെക്കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് ഒരു നാടിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക