തിരുവനന്തപുരം: ബിബിസിയുടെ ഡോക്യുമെന്ററിയെ എന്തിനാണ് ഭയക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ എം.പി. ഡോക്യുമെന്ററി ഒരു വിദേശ മാധ്യമം പുറത്തുവിടുന്നു എന്ന കാരണത്താൽ അത് ദേശവിരുദ്ധമായി കണക്കാക്കേണ്ടതില്ല. മനുഷ്യത്വമാണ് മാധ്യമ ധാർമ്മികതയുടെ അടിസ്ഥാന മൂല്യം. രാജ്യത്തിന്റെ അതിർത്തികൾ അതിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ന്യൂനപക്ഷ കൂട്ടക്കൊല സംഘ്പരിവാർ ആസൂത്രണം ചെയ്തതാണ്. കോടിക്കണക്കിന് രൂപ മുടക്കി മോദിയും അമിത് ഷായും ഇപ്പോൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പ്രതിച്ഛായയെ ഇത് വേട്ടയാടിക്കൊണ്ടിരിക്കും. ബിബിസി ഡോക്യുമെന്ററി കോൺഗ്രസ് സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.
ബി.ജെ.പിയുടെ ഔദാര്യത്തോടെ രാഷ്ട്രീയം തുടരുന്ന പാർട്ടിയും നേതാവും ഏതെന്ന് സി.പി.എം സ്വയം പരിശോധിച്ചശേഷം മാത്രം തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ചാല്‍ മതിയെന്നും സുധാകരൻ പറഞ്ഞു. ലാവ്ലിൻ കേസ് അനിശ്ചിതമായി നീളുകയും സ്വർണക്കടത്ത് കേസ് ആവിയാകുകയും ചെയ്തത് മൃദുഹിന്ദുത്വത്തിന്റെ പേരിൽ ബി.ജെ.പിയുമായി അവിഹിത കൂട്ടുകെട്ടുണ്ടാക്കിയതിന്റെ ഫലമാണെന്നും സുധാകരൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക