തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി. അനർഹർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കാൻ ചില കളക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എറണാകുളം ജില്ലയിലെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാ സഹായമായി 3,00,000 രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചതായി കണ്ടെത്തി. ചികിത്സയ്ക്കായി ചെലവഴിച്ച തുക മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചതായും സ്പെഷ്യലിസ്റ്റുകളല്ലാത്ത ഡോക്ടർമാർ വിവിധ തരത്തിലുള്ള ഗുരുതര രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതായും കണ്ടെത്തി.
പാലക്കാട് ജില്ലയിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ 15 അപേക്ഷകളിൽ അഞ്ച് അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹൃദ്രോഗത്തിന് ആയുർവേദ ഡോക്ടർ നൽകിയതാണെന്നും അഞ്ച് അപേക്ഷകൾ ഒരേ ഏജന്റ് മുഖേന സമർപ്പിച്ചതാണെന്നും കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായി കണ്ടെത്തി.
കൊല്ലം ജില്ലയിലെ 20 അപേക്ഷകളിൽ 13 എണ്ണം നൽകിയത് ഓർത്തോപീഡിക് സർജനായ ഡോക്ടറാണെന്ന് കണ്ടെത്തി. പുനലൂർ താലൂക്കിലെ ഒരു ഡോക്ടർ 1500 ഓളം സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റിനുള്ള 14 അപേക്ഷകളിൽ 11 എണ്ണം ഒരേ ഡോക്ടറാണ് നൽകിയത്. കോട്ടയം ജില്ലയിൽ നടത്തിയ പരിശോധനയിൽ മുണ്ടക്കയം സ്വദേശിയായ ഒരാൾക്ക് 2017-ൽ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കലക്ടറേറ്റ് മുഖേന 5000 രൂപയും 2019 ൽ ഇതേ അസുഖത്തിന് ഇടുക്കി കലക്ടറേറ്റ് മുഖേന 10000 രൂപയും 2020 ൽ ഇതേ ആൾക്ക് കോട്ടയം കലക്ടറേറ്റ് മുഖേന ക്യാൻസറിന് 10000 രൂപ അനുവദിച്ചതായും ഇതിനെല്ലാം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധനാണെന്നും കണ്ടെത്തി.
ഇടുക്കി കലക്ടറേറ്റിൽ നടത്തിയ പരിശോധനയിൽ അപേക്ഷകരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പലപ്രാവശ്യം തിരുത്തിയിട്ടുള്ളതായും മറ്റൊരപേക്ഷയോടൊപ്പമുള്ള ഫോൺ നമ്പരിൽ വിളിച്ചപ്പോൾ അത് ഏജന്റിന്റെ നമ്പരാണെന്നും കണ്ടെത്തി. കാസർകോട് ജില്ലയിൽ രണ്ട് അപേക്ഷയോടൊപ്പം സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഒരേ കയ്യക്ഷരത്തിലുള്ളതായിരുന്നു എന്നാൽ ഒപ്പ് വച്ചത് 2 ഡോക്ടർ മാരും. ഇതിൽ പരിശോധന നടത്തുമെന്നും വിജിലൻസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക