രാജസ്ഥാനില്‍ യുവാവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 56 ബ്ലേഡ് കഷ്ണങ്ങള്‍. ജലോറിലെ സഞ്ചൗര് എന്ന സ്ഥലത്തുളള മെഡിപ്ലസ് ആശുപത്രിയിലാണ് ഡോക്ടർമാരെ ഞെട്ടിച്ച സംഭവം ഉണ്ടായത്. യശ്പാല്‍ സിങ് എന്ന യുവാവിന്റെ വയറില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ ഇത്രയധികം ബ്ലേഡുകള് പുറത്തെടുത്തത്.
അതേസമയം എന്തുകൊണ്ടാണ് ഇയാള്‍ ബ്ലേഡുകള് വിഴുങ്ങിയതെന്നതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഞായറാഴ്ചയാണ് ദാത്ത സ്വദേശിയായ യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആ സമയത്ത് യശ്പാല്‍ രക്തം ഛര്‍ദിക്കുകയും യുവാവിന്റെ വയറ് വീര്‍ക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ കൊണ്ടുവന്ന സമയത്ത് യുവാവിന്റെ ഓക്സിജന്‍ ലെവല്‍ 80 ആയിരുന്നെന്നും തുടര്‍ന്ന് ഉടന്‍ എക്സ്റേ എടുത്തുവെന്നും ഡോ. നാര്‍സി റാം ദേവസി പറഞ്ഞു. ആ സമയത്താണ് വയറ്റില്‍ ബ്ലേഡുകള് ഉണ്ടെന്ന് കണ്ടെത്തിയത്.
ആദ്യം തൊണ്ടയിലെ ബ്ലേഡുകള് നീക്കം ചെയ്യാന്‍ ഡോക്ടര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് യുവാവിനെ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നഗരത്തില്‍ ഒരു പ്രൈവറ്റ് ഡെവലപ്പറായി ജോലി ചെയ്യുകയാണ് യശ്പാല്‍ സിങ്. മറ്റ് നാല് യുവാക്കള്‍ക്കൊപ്പം വാടകവീട്ടിലാണ് യുവാവ് താമസം.
ഞായറാഴ്ച റൂമില്‍ തനിച്ചായിരുന്ന യശ്പാല്‍ തന്റെ വഷളായ ആരോഗ്യസ്ഥിതിയെകുറിച്ച് അറിയിക്കാന്‍ ഓഫിസിലെ സഹപ്രവര്‍ത്തകരെ വിളിച്ചിരുന്നു. തുടര്‍ന്നാണ് സുഹൃത്തുക്കള്‍ എത്തി യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യശ്പാലിനെ മെഡിപ്ലസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
മൂന്ന് പാക്കറ്റ് ബ്ലേഡുകള് യുവാവ് വിഴുങ്ങിയതായി ഡോ. ദേവസി പറഞ്ഞു. ഇത് അയാളുടെ കുടലിന്റെയും ആമാശയത്തിന്റെയും ആന്തരിക പാളിയിൽ നിരവധി മുറിവുകൾ ഉണ്ടാക്കി. യുവാവിന്റെ വയറിനുളളിലെ ബ്ലേഡുകൾ നീക്കം ചെയ്തതായും മുറിവുകൾ ഭേദമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക