തിരുവനന്തപുരം : നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന കെ. എസ്. ആർ. ടി. സി. ബസിന്റെ ഡ്രൈവർക്ക് അപ്രതീക്ഷിതമായി ബോധം നഷ്ടപ്പെട്ടപ്പോൾ കണ്ടക്ടറിന്റെ കൃത്യമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം. ബസിൽ 35 ലേറെ യാത്രക്കാർ ഉണ്ടായിരുന്ന ബസ് ആണ് അപകടം മുന്നിൽ കണ്ടത്.
വെള്ളറട ഡിപ്പോയിൽ നിന്ന് നെയ്യാറ്റിൻകര അമ്പൂരി-മായം റൂട്ടിൽ ഓടുന്ന ബസ് ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് അപകടത്തിൽപ്പെട്ടത്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന ഡ്രൈവർ രാജേഷ് ബോധരഹിതനാവുകയായിരുന്നു. ആനപ്പാറ ആശുപത്രിക്ക് സമീപം ആളുകളെ ഇറക്കാനായി ബെൽ അടിച്ചെങ്കിലും ബസ് മുന്നോട്ടു നീങ്ങി. കവലയിൽ നിന്ന് ആറാട്ടുകുഴിയിലേക്ക് തിരിയേണ്ടതിന് പകരം നിയന്ത്രണം നഷ്ടപെട്ട ബസ് റോഡിലേക്ക് കയറി കാറിലും ബൈക്കിലും തട്ടി മുന്നോട്ടു നീങ്ങികൊണ്ടിരുന്നു.
ആളുകൾ ഭയന്ന് നിലവിളിച്ചതിനെതുടർന്ന് വെള്ളറട സ്വദേശിയായ കണ്ടക്ടർ വി. ജി. വിഷ്ണു നോക്കിയപ്പോൾ ബോധമറ്റു കിടക്കുന്ന ഡ്രൈവറെയാണ് കണ്ടത്. സമയം പാഴാക്കാതെ വാഹനത്തിന്റെ ബ്രേക്ക് ചവിട്ടി നിർത്തിയത് വലിയൊരു അപകടം ഒഴിവാക്കി. ഡ്രൈവർ രാജേഷിനെ ഉടൻ തന്നെ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലും, നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക