കൊച്ചി: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പത്മലക്ഷ്മി കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി എൻറോൾ ചെയ്തു. ഒപ്പം നിന്ന എല്ലാവർക്കും പത്മലക്ഷ്മി നന്ദി അറിയിക്കുകയും ചെയ്തു. ഇന്നലെ 1528 അഭിഭാഷകരാണ് എൻറോൾ ചെയ്തത്. നിയമത്തിന്റെ കരുത്തിൽ നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് തന്റെ ലക്ഷ്യമെന്നും പത്മലക്ഷ്മി പറഞ്ഞു.
വളരെ ചെറുപ്പം മുതലേ അഭിഭാഷകയാകാനുള്ള ആഗ്രഹമുണ്ടായിരുന്നു. 2019 ൽ എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നിയമ പഠനത്തിനായി ചേർന്നു. ഭൗതികശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി രണ്ട് വർഷത്തിന് ശേഷമായിരുന്നു ഇത്. എൽഎൽബിയുടെ അവസാന വർഷത്തിലാണ് സ്വന്തം ഐഡന്റിറ്റിയെക്കുറിച്ച് അച്ഛനോടും അമ്മയോടും സംസാരിക്കുന്നത്. അത് കേൾക്കാൻ അവർക്ക് ബുദ്ധിമുട്ടുണ്ടാകുമോയെന്ന് പേടിയുണ്ടായിരുന്നു. എന്നാൽ അച്ഛൻ മോഹനകുമാറും അമ്മ ജയയും തനിക്ക് പൂർണ പിന്തുണ നൽകിയെന്നും പത്മലക്ഷ്മി പറഞ്ഞു.
പത്മലക്ഷ്മിയെ അഭിനന്ദിച്ച് മന്ത്രി പി രാജീവ് രംഗത്തെത്തി. ആദ്യത്തെ ആളാവുക എന്നത് എല്ലായ്പ്പോഴും ചരിത്രത്തിലെ ഒരു കഠിനമായ നേട്ടമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയിൽ മുൻഗാമികളൊന്നുമില്ല. പല പ്രതിസന്ധികളും ഉണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും നിരവധി ആളുകളുണ്ടാകും. ഇതെല്ലാം നേരിട്ടാണ് നിയമ ചരിത്രത്തിൽ പത്മലക്ഷ്മി സ്വന്തം പേര് എഴുതി ചേർത്തതെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക