ന്യൂഡൽഹി: കനേഡിയൻ എംബസിക്ക് മുന്നിൽ നടന്ന ഖലിസ്ഥാൻ പ്രതിഷേധത്തിൽ വിദേശകാര്യ മന്ത്രാലയം കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി. കാനഡയിലെ നയതന്ത്ര സ്ഥാപനങ്ങൾക്ക് പുറത്തുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
നയതന്ത്ര ഉദ്യോഗസ്ഥരുടെയും നയതന്ത്ര സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും കാനഡ സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തിൽ കോൺസുലേറ്റുകളുടെ സുരക്ഷ ലംഘിക്കാൻ ഇത്തരം ഘടകങ്ങളെ അനുവദിച്ചത് എങ്ങനെയെന്ന് കേന്ദ്ര സർക്കാർ വിശദീകരണം തേടിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയിൽ പറഞ്ഞു.
ഖലിസ്ഥാൻ അനുകൂല പ്രവർത്തകരുടെ അക്രമാസക്തമായ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ച കാനഡയിൽ നടന്ന ഒരു പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കിയിരുന്നു. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകനെ ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനും കൂട്ടാളികൾക്കുമെതിരായ നടപടികൾക്കിടെയാണ് പ്രതിഷേധം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക