നിര്‍മിത ബുദ്ധിക്ക് മനുഷ്യ മനസ്സ് വായിക്കാനാവുമെന്ന് പഠനം. മനുഷ്യന്റെ മനസ്സിനെ പൂര്‍ണ തോതിലല്ലെങ്കിലും വായിച്ചെടുക്കാനുള്ള ശേഷി നിര്‍മിത ബുദ്ധി കൈവരിച്ചിരിക്കുന്നുവെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂര്‍, ചൈനീസ് സര്‍വകലാശാല എന്നീ സര്‍വകലാശാലകള്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് മനസ്സ് വായിച്ചെടുക്കാനുള്ള ലക്ഷ്യത്തിലേക്ക് ഗവേഷകര്‍ എത്തിയെന്നാണ് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. സര്‍വകലാശാലകള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലെ ചിത്രങ്ങള്‍ പരിശോധിക്കുമ്പോഴും മനുഷ്യന്റെ ചിന്താ ശേഷിക്കനുസരിച്ച് നിര്‍മിത ബുദ്ധി ജനറേറ്റ് ചെയ്യുന്ന കാര്യങ്ങള്‍ക്കും തമ്മില്‍ സാമ്യം കാണാം.
1,60,000 ആളുകളുടെ മസ്തിഷ്കത്തിലെ ചിന്തകളുടെ അടിസ്ഥാനത്തിലാണ് ഗവേഷണത്തിനായി എഐ മോഡലിനെ പരിശീലിപ്പിച്ചത്. അതില്‍ ഒരാളില്‍ മാത്രം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഗവേഷകര്‍ പുറത്ത് വിട്ടത്.
മനുഷ്യന് ചിന്തിക്കുന്ന കാര്യത്തിന്റെ നിറവും രൂപവുമടക്കം ഏകദേശം 84 ശതമാനം സമാനമായ ചിത്രമാണ് നിര്‍മിത ബുദ്ധി നല്‍കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഗവേഷണത്തില്‍ വിജയിച്ചെങ്കിലും ചിത്രങ്ങള്‍ മനസിലാക്കി ജനറേറ്റ് ചെയ്യുന്നതിന് നിര്‍മിത ബുദ്ധിക്ക് 20 മണിക്കൂര്‍ സമയം വേണ്ടിവന്നെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മിതി ബുദ്ധിയിലധിഷ്ഠിതമായ മൈന്‍ഡ്-വിസ് എന്ന മോഡലിന് പരിശീലനം നല്‍കിയിത്. പരിശീലനത്തിന്റെ ആദ്യ ഘട്ടത്തില്‍ 1,60,000 ആളുകളുടെ ചിന്തകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുപയോഗിച്ചാണ് പരിശീലനം നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ എഫ്എംആര്‍ഐ മെഷീനില്‍ ശേഖരിച്ച വിവരങ്ങളാണ് പരിശീലനത്തിന് ഉപയോഗിച്ചത്.
ജപ്പാനിലെ ഒസാക്കാ സര്‍വകലാശാലയും സമാന രീതിയില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവര്‍ പുറത്തു വിടുന്നത്. എന്നാല്‍ എ ഐ മോഡലിന് പരിശീലനം നല്കുന്ന രീതി അവര്‍ അവലംബിച്ചിട്ടില്ലെന്നായിരുന്നു സര്‍വകലാശാല അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക