വയനാട്ടിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നല്കിയ ആവേശോജ്വലമായ സ്വീകരണത്തോട് വൈകാരികമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തന്നെ അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാട്ടുകാരോട് തനിക്കുള്ള ബന്ധത്തില്‍ ഒരു മാറ്റവും വരില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്നെ ജയിലിലടച്ചാലും വയനാട്ടുകാര്‍ക്കൊപ്പം തന്നെ കാണുമെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് പതിനായിരങ്ങള്‍ ആ വാക്കുകള്‍ ഏറ്റെടുത്തത്.
പ്രധാനമന്ത്രിയ്ക്കും അദാനിയ്ക്കുമെതിരായ വിമര്‍ശനങ്ങള്‍ വയനാട്ടിലെ വേദിയിലും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. അദാനിയുമായുള്ള ബന്ധം എന്താണെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചു. എന്നാല്‍ പ്രധാനമന്ത്രി തന്റെ ചോദ്യത്തിന് മറുപടി പറയാന്‍ തയാറായില്ലെന്ന് രാഹുല്‍ പറഞ്ഞു.
ബിജെപിയുടെ മന്ത്രിമാര്‍ തന്നെ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന സാഹചര്യമുണ്ടായി. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ക്ക് രണ്ട് കത്തുകള്‍ നല്‍കിയെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് തന്നെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക