വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ തമിഴ്നാട്ടിൽ പ്രദർശിപ്പിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും കാണാൻ ആളില്ലാത്തതിനാൽ മൾട്ടിപ്ലക്സ് ഉടമകൾ സിനിമയുടെ പ്രദർശനം നിർത്തിവെക്കുകയായിരുന്നുവെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
സുപ്രീം കോടതിയിൽ തമിഴ്നാട് പൊലീസ് എ.ഡി.ജി.പി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം സിനിമ നിരോധിക്കാൻ വിസമ്മതിച്ച കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ബംഗാളിന് പുറമെ തമിഴ്നാട്ടിലും അപ്രഖ്യാപിത വിലക്കുണ്ടെന്ന് സിനിമ നിർമാതാക്കൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തമിഴ്നാട് സർക്കാറിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. മെയ് 7 മുതൽ ചിത്രം പ്രദർശിപ്പിക്കുന്നത് തിയറ്റർ ഉടമകൾ സ്വമേധയാ നിർത്തിവെക്കുകയായിരുന്നെന്ന് തമിഴ്നാട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക