സമുദ്രാതിർത്തി ലംഘിച്ചു എന്ന് ആരോപണത്തെ തുടർന്ന് നൈജീരിയയിൽ തടവിൽ ആയ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ ഇന്ന് 1.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ഉള്ള എമിറേറ്റ്സ് വിമാനത്തിലാണ് കപ്പലിലെ വാട്ടർമാൻ ആയ എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത, ചീഫ് ഓഫീസറായ സുൽത്താൻബത്തേരി സ്വദേശി സനു ജോസ്, കൊല്ലം സ്വദേശിയായ വിജിത്ത് എന്നിവരടക്കമുള്ള 26 പേർ യാത്രതിരിച്ചത്.
ആദ്യം ദുബായിൽ എത്തിയ സംഘത്തിലുണ്ടായിരുന്ന കപ്പലിന്റെ ചീഫ് എൻജിനീയർ സ്വന്തം നാടായ പോളണ്ടിലേക്കും തേർഡ് എൻജിനീയർ ഫിലിപ്പീൻസിലേക്കും യാത്രയായി. എട്ടുപേർ ശ്രീലങ്കക്കാരായിരുന്നു. ബാക്കിയുള്ളവർ ദുബായിൽ നിന്ന് അടുത്ത വിമാനത്തിൽ ബംഗളൂരുവിലേക്കും തുടർന്ന് ശനിയാഴ്ച പകൽ 1.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും എത്തുകയായിരുന്നു.
കപ്പൽ കമ്പനി ജീവനക്കാരെ മോചിപ്പിക്കാൻ ഉള്ള പിഴ തുക നൈജീരിയൻ കോടതിയിൽ അടച്ചതോടെയാണ് മോചനത്തിനുള്ള നടപടികൾ വേഗത്തിൽ ആയത്. നോർക്ക റൂട്ട്സ് നോടൊപ്പം സംസ്ഥാന സർക്കാരും ചേർന്ന് നടത്തിയ ഇടപെടലുകൾ നടപടികൾക്ക് വേഗം കൂട്ടി. കഴിഞ്ഞവർഷം ഓഗസ്റ്റ് 9നാണ് ഇക്വിറ്റോറിയൽ ഗിനി സേന സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് എം ടി ഹീറോയിക് ഐഡുൻ എന്ന കപ്പൽ തടഞ്ഞത്. മോചന ദ്രവ്യമായി വൻ തുക നൽകിയെങ്കിലും കപ്പൽ വിട്ടുകൊടുക്കാൻ ഗിനിസേന തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക