കണ്ണൂർ: കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. മുഴപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദ് (11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് മുന്നൂറ് മീറ്ററോളം അകലെ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ മുഖത്തും അരയ്ക്കു താഴെയുമെല്ലാം മാരകമായ മുറിവുകളുണ്ടായിരുന്നു. കളിക്കുന്നതിനിടെ പുറത്തിറങ്ങിയ കുട്ടിയെ തെരുവുനായ്ക്കൾ ഇവിടേക്ക് ഓടിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം.
വലിയ മുറിവുകളോടെ ചോര വാർന്ന നിലയിലായിരുന്നു വീട്ടുകാർ കണ്ടെത്തുമ്പോൾ കുട്ടി. മരിച്ചനിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് എന്നാണ് പ്രദേശവാസിയുടെ പ്രതികരണം. തെരുവുനായ്ക്കൾ കൂട്ടമായി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയെ നായ്ക്കൾ ആക്രമിക്കുന്നത് ആരും കണ്ടിരുന്നില്ല. സംസാരിക്കാൻ സാധിക്കാത്ത കുട്ടിയായിരുന്നതിനാൽ തന്നെ കരയാനോ ബഹളം വയ്ക്കാനോ കുട്ടിക്ക് സാധിച്ചു കാണില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
കുട്ടി വീടിന്റെ ഗെയ്റ്റ് തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് നായ്ക്കൾ ആക്രമിച്ചത്. ഗെയ്റ്റ് തുറന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പ്രദേശത്തെ ആളൊഴിഞ്ഞ വീടിന് സമീപം ചപ്പുചവറുകൾക്കിടയിലാണ് കുട്ടി കിടന്നിരുന്നത്. കുട്ടിയുടെ തുടയുടെ ഭാഗമെല്ലാം നായ്ക്കൾ കടിച്ചെടുത്ത നിലയിലായിരുന്നു. നിലവിൽ തലശ്ശേരി ജനറൽ ആശുപത്രിയിലാണ് മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക