മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ബുധനാഴ്ച ചോദ്യംചെയ്യാനായി ഹാജരാകാൻ സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.
കേന്ദ്രസർക്കാർ തടഞ്ഞു വച്ചിരിക്കുന്ന തന്റെ രണ്ടര ലക്ഷത്തോളം കോടി രൂപ തിരിച്ചു ലഭിക്കുന്ന മുറയ്ക്ക് ഇടപാടുകാർക്ക് തിരികെ നൽകാമെന്ന് മോൻസൺ വാഗ്ദാനം ചെയ്തിരുന്നു. ഈ പണം തിരികെ കിട്ടാൻ താൻ ഇടപെടാമെന്നു എംപിയായിരുന്ന സമയത്ത് പബ്ലിക് ഫിനാൻസ് കമ്മിറ്റിയിൽ അംഗമായിരുന്ന കെ സുധാകരൻ വാഗ്ദാനം ചെയ്തു എന്നാണ് നിലവിലെ ആരോപണം.സുധാകരൻ തങ്ങൾക്ക് നേരിട്ട് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്നും സുധാകരന്റെ സാന്നിധ്യത്തിൽ പണം കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരും ആരോപിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ സുധാകരനെതിരെ തെളിവ് കണ്ടെത്താൻ കഴിഞ്ഞു എന്ന് അന്വേഷണസംഘവും വ്യക്തമാക്കുന്നു.
മോൻസനുമൊത്തുള്ള സുധാകരന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ തനിക്ക് മോൻസനുമായി യാതൊരുവിധത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക