ഇൻസ്റ്റന്റ് ലോണുകൾക്ക് പിന്നാലെ പോകരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. ലോൺ ലഭ്യമാകുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ തന്നെ കെണിയിൽ വീഴുകയാണ്. ആ ആപ്പിലൂടെ ഉപഭോക്താവിന്റെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കൈയിലെത്തും. തുടർന്ന് ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാർ ഈടാക്കുക.
തുക തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഫോണിൽ നിന്ന് ഫോട്ടോയും മറ്റും പലതരത്തിൽ എഡിറ്റ് ചെയ്ത് ഫോണിൽ ഉള്ള കോണ്ടാക്ടുകളിലേക്ക് അയച്ചുനൽകി അപകീർത്തിപ്പെടുത്തുമെന്നും കേരള പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.
കുറിപ്പ് ഇങ്ങനെ ആണ്
ശ്രദ്ധിക്കണേ
ഇൻസ്റ്റന്റ് ലോൺ എന്ന വാഗ്ദാനത്തിൽ തല വെയ്ക്കാൻ തീരുമാനം എടുക്കുന്നതിനുമുൻപ് ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. ലോൺ ലഭ്യമാകുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ അതിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ഇൻസ്റ്റാൾ ചെയ്താൽ തന്നെ നിങ്ങൾ കെണിയിൽ ആയെന്നാണർത്ഥം. കാരണം ആ ആപ്പിലൂടെ നിങ്ങളുടെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കയ്യിലെത്തും.
മാത്രമല്ല, നിങ്ങൾക്ക് ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാർ ഈടാക്കുന്നത്. പലിശയുൾപ്പെടെ ഉള്ള തുക തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ നിങ്ങളുടെ ഫോണിൽ നിന്ന് തന്നെ കൈക്കലാക്കിയ നിങ്ങളുടെ ഫോട്ടോയും മറ്റും പലതരത്തിൽ എഡിറ്റ് ചെയ്ത് നിങ്ങളുടെ തന്നെ ഫോണിൽ ഉള്ള കോണ്ടാക്ടുകളിലേക്ക് അയച്ചുനൽകി അപകീർത്തിപ്പെടുത്തും. ഫോണിൽ മറ്റു സ്വകാര്യവിവരങ്ങൾ സേവ് ചെയ്തിട്ടുണ്ടെങ്കിൽ അതും തട്ടിപ്പുകാർ കൈവശപ്പെടുത്താൻ ഇടയുണ്ട്. ഇനിയും ഇൻസ്റ്റന്റ് ലോണുകൾക്ക് പിന്നാലെ പായണം എന്ന് തോന്നുന്നുണ്ടോ ?
പ്രതികരിക്കാൻ ഇവിടെ എഴുതുക