ഇനിമുതൽ സംസ്ഥാനത്ത് വിവാഹം രജിസ്റ്റർ ചെയ്യാൻ വധൂവരന്മാരുടെ ജാതിയോ മതമോ പരിശോധിക്കരുതെന്ന് നിർദ്ദേശം നൽകി സർക്കാർ സർക്കുലർ പുറത്തിറക്കി. വിവാഹം രജിസ്റ്റർ ചെയ്യാനായി തദ്ദേശസ്ഥാപനങ്ങളിൽ എത്തുന്ന ദമ്പതികളുടെ ജാതിയോ മതമോ ഏതാണെന്ന് തദ്ദേശസ്ഥാപനങ്ങളിലെ രജിസ്റ്റർ പരിശോധിക്കേണ്ടതില്ലെന്ന് തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ സർക്കുലർ പറയുന്നു.
വധൂവരന്മാർ നൽകുന്ന മെമ്മോറാണ്ടത്തിലും ദമ്പതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ല. മെമ്മോറാണ്ടത്തോടൊപ്പം പ്രായം തെളിയിക്കാൻ നൽകുന്നതിനുള്ള രേഖകളും, വിവാഹം നടന്നു എന്നു തെളിയിക്കാൻ നൽകുന്ന സാക്ഷ്യപത്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മറ്റു വ്യവസ്ഥകൾ പാലിച്ച് വിവാഹം രജിസ്റ്റർ ചെയ്തു നൽകണം. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
വ്യത്യസ്ത മതത്തിൽപ്പെട്ട ദമ്പതികളുടെ വിവാഹം കൊച്ചി കോർപ്പറേഷൻ റജിസ്റ്റർ ചെയ്യാൻ അനുവദിക്കാത്തത് സംബന്ധിച്ച കേസിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. മാതാപിതാക്കൾ രണ്ടു മതസ്ഥരാണ് എന്ന് പറഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്യാതിരുന്ന ദമ്പതികളോട് വിവാഹം റജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക