കേരള സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോക്ടർ വി.വേണുവും പോലീസ് മേധാവിയായി ഷേയ്ഖ് ദർവേഷ് സാഹിബും തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്. നിലവിൽ ഫയർഫോഴ്സ് മേധാവിയായ ഷെയ്ക്ക് ദർവേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവിയായും ക്രമസമാധാന ചുമതലയുള്ള എ ഡിജിപിയായും പ്രവർത്തിച്ചിട്ടുണ്ട്. ആന്ധ്ര സ്വദേശിയായ ഇദ്ദേഹം പോലീസിലെ സൗമ്യതയുടെ മുഖം എന്നാണ് അറിയപ്പെടുന്നത്. യാതൊരുവിധ വിവാദങ്ങളിലും പെടാത്ത ക്ലീൻ ട്രാക്ക് റെക്കോർഡ് ആണ് ഇദ്ദേഹത്തിനുള്ളത്. 1990 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം നെടുമങ്ങാട്ട് എസ്പി ആയിട്ടായിരുന്നു തുടക്കം കുറിച്ചത്. പിന്നീട് വയനാട്, പാലക്കാട് ,കാസർകോട്, കണ്ണൂർ ജില്ലകളിൽ പോലീസ് മേധാവിയായും തിരുവനന്തപുരം, തൃശൂർ റേഞ്ചുകളിൽ പോലീസ് ആസ്ഥാനത്ത് ഐജി ആയും പ്രവർത്തിച്ചു. രണ്ടുതവണ ക്രൈംബ്രാഞ്ച് മേധാവിയായി പ്രവർത്തിച്ച ഇദ്ദേഹം വിജിലൻസിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്നു.
ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ഡോക്ടർ വി.വേണു നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പാലക്കാട് സബ് കളക്ടർ ആയിട്ടായിരുന്നു തുടങ്ങിയത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വേണു കേരള ട്രാവൽ മാർട്ട്, ഉത്തരവാദിത്ത ടൂറിസം എന്നിവയ്ക്ക് തുടക്കം കുറിച്ചു.2018 ൽ ഉണ്ടായ പ്രളയത്തിനുശേഷം കേരള പുനർനിർമാണത്തിന്റെ ചുമതലയും സർക്കാർ നൽകിയത് വേണുവിനാണ്. നിലവിൽ ആഭ്യന്തര പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറി കൂടിയാണ് ഡോ.വി.വേണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക