സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ‘ഹാപ്പിനസ് പാർക്ക് ’ തുടങ്ങുന്നു. സംസ്ഥാനത്തെ 941 പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷനുകൾ എന്നിവിടങ്ങളിൽ ഒരു പാർക്ക് വീതം ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ–ഓർഡിനേഷൻ കമ്മിറ്റിയിൽ തീരുമാനിച്ചു . ജനങ്ങൾക്ക് സ്വസ്ഥമായി വന്നിരിക്കാനും കളിക്കാനും വിനോദ പരിപാടികൾക്കും കായികാഭ്യാസത്തിനുമൊക്കെയുള്ള സൗകര്യങ്ങളും പാർക്കുകളിൽ ഉണ്ടായിരിക്കും.
ഹാപ്പിനസ് പാർക്കിനായി അതാത് തദ്ദേശസ്ഥാപനങ്ങൾ 50 സെന്റ് സ്ഥലമെങ്കിലും കണ്ടെത്തണം.സ്ഥിരം ഇരിപ്പിടങ്ങൾ, വിനോദോപാധികൾ, സെൽഫി കോർണർ, കഫറ്റീരിയ, മൊബൈൽ റീചാർജിങ്, വൈഫൈ, കുടിവെള്ളം, ശുചിമുറി, വസ്ത്രം മാറാനുള്ള സൗകര്യം, ഭംഗിയുള്ള ലൈറ്റിംഗ്, ചെറിയ പാർട്ടി ഇവന്റുകൾ, പാട്ട്, നൃത്തം, വർക്ക് ഫ്രം പാർക്ക്, കമ്മ്യൂണിറ്റി യോഗ, ത്രീഡി തീയേറ്റർ സിസ്റ്റം, റേഡിയോ, സൈക്കിൾ ട്രാക്ക്, നീന്തൽകുളം, ഓപ്പൺ ജിം, കുട്ടികളുടെ ലൈബ്രറി, മാലിന്യ ശേഖരണ സംവിധാനം, മാസത്തിൽ ഒരു ദിവസം ഹാപ്പിനസ് ഡേ, പ്രദേശത്തെ കലാകാരന്മാരുടെ പരിപാടികൾ, ഭക്ഷ്യമേള എന്നിവയായിരിക്കും പാർക്കിൽ ഉൾപ്പെടുത്താവുന്നവ.
മാലിന്യം തള്ളിയിരുന്ന സ്ഥലത്തിനും ശ്മശാനത്തിനും സമീപത്തുള്ളവയ്ക്ക് മുൻഗണന നൽകുന്ന പാർക്കിനായി ഭൂമി വാങ്ങുന്നതിന് ഉൾപ്പെടെ വികസനഫണ്ടും തനത് ഫണ്ടും കൂടാതെ മാലിന്യ സംസ്കരണ മേഖലയ്ക്കുള്ള വിഹിതത്തിന്റെ ഒരു ഭാഗവും വിനിയോഗിക്കാവുന്നതാണ്. നിലവിലുള്ള പാർക്കുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി ഹാപ്പിനസ് പാർക്ക് ആക്കി മാറ്റുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക