കൊച്ചി: സിനിമാ സെറ്റുകളില്‍ സഹായികളായും മറ്റുമെത്തുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് വേണമെന്ന പോലീസ് നിർദ്ദേശം സ്വാഗതം ചെയ്ത് താര സംഘടനയായ ‘അമ്മ’. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലഹരി ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന് നല്കിയ കത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന് നിര്‍മാതാക്കളുടെ സംഘടനയും അറിയിച്ചിട്ടുണ്ട്.
പോലീസിന്റെ നിർദേശം സ്വാഗതാർഹമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. അഞ്ച് വർഷമായി ഫെഫ്കയിലെ സംഘടനകൾ ഇത് പിന്തുടർന്ന് വരികയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ അംഗത്വം എടുക്കുമ്പോഴും പുതുക്കുമ്പോഴും ഒക്കെ പോലീസ് ക്ലിയറന്‍സ് വേണമെന്നത് തങ്ങൾ പാലിച്ച് വരികയാണെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. എല്ലാ സംഘടനകളും ഒരുമിച്ച് നിന്നാൽ ഇത് നടപ്പിലാക്കാനാകുമെന്നും ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. തൊഴിൽ മേഖല സുരക്ഷിതമാകുന്നത് നല്ല കാര്യമാണെന്ന് ഇടവേള ബാബു പ്രതികരിച്ചു.
സിനിമ സെറ്റിൽ സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പവും താരങ്ങള്‍ക്കൊപ്പവും ഒരുപാട് സഹായികള്‍ എത്തുന്നുണ്ട്. ഇത്തരത്തിൽ സഹായികളായി എത്തുന്നവരുടെ വിവരം ആര്‍ക്കും ലഭ്യമല്ല. ഈ പശ്ചാത്തലത്തില്‍ അതാത് സ്റ്റേഷനുകളില്‍ നിന്ന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കമ്മിഷണറുടെ കത്തിലെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക