ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സിന്ധാരയില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സുരക്ഷാ സേനയും പാക് ബന്ധമുള്ള ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. ഇന്ന് പുലര്‍ച്ചെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ശക്തമായ വെടിവയ്പ്പോടെ വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
അടുത്തിടെ ഒരു എസ്എഫ് യൂണിറ്റിലെ സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ട സ്ഥലത്തിന് വളരെ അടുത്താണ് പുതിയ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സുരക്ഷാ സേന ഭീകരരെ ആദ്യം കണ്ടത്. ഇതോടെ പ്രദേശം വളയാന്‍ അധിക സേനയെത്തുകയായിരുന്നു.
ഓപ്പറേഷനില്‍ കൊല്ലപ്പെട്ട ഭീകരര്‍ വിദേശ തീവ്രവാദികളാകാനാണ് സാധ്യതയെന്നും അവരെ കുറിച്ച് പരിശോധിച്ചുവരികയാണെന്നും കരസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക