സംവിധായകൻ ടി.വി ചന്ദ്രൻ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരത്തിന് അർഹനായി. തന്റെ ഓരോ ചിത്രങ്ങളിലൂടെയും സമൂഹത്തിലെ ദുഷിപ്പിനും മൂല്യച്യുതിക്കും എതിരെ അദ്ദേഹം പോരാടി. അന്താരാഷ്ട്ര മേളകളിൽ മലയാള സിനിമയുടെ മേൽവിലാസമായി മാറാൻ അദ്ദേഹത്തിനായി. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘പൊന്തൻമാട’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.
സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങൾക്കും തിരക്കഥ നിർവഹിച്ച അദ്ദേഹം 6 ദേശീയ അവാർഡുകളും 10 സംസ്ഥാന അവാർഡുകളും കരസ്ഥമാക്കി. കൃഷ്ണൻകുട്ടി, ഹേമാവിൻ കാതലർകൾ, ആലീസിന്റെ അന്വേഷണം, പൊന്തൻമാട, ഓർമ്മകൾ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷൻ, ആടും കൂത്ത്, വിലാപങ്ങൾക്കപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനും, ഭൂമിയുടെ അവകാശികൾ, പെങ്ങളില, മോഹവലയം തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യുകയും തിരക്കഥ നിർവഹിക്കുകയും ചെയ്തു.
വാൽപ്പാറയിൽ ടി എസ്റ്റേറ്റ് ജോലിക്കാരൻ ആയിരുന്ന എം.കെ നാരായണൻ നമ്പ്യാരുടെയും ശ്രീദേവിയമ്മയുടെയും പുത്രനായ ടിവി ചന്ദ്രൻ റിസർവ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. പി.എ ബക്കർ എന്ന പ്രശസ്ത സംവിധായകന്റെ അസിസ്റ്റന്റ് ആയി സിനിമയിൽ തുടക്കം കുറിച്ച അദ്ദേഹം പവിത്രൻ നിർമ്മിച്ച ബക്കർ സംവിധാനം ചെയ്ത ‘കബനി നദി ചുവന്നപ്പോൾ’ എന്ന ചിത്രത്തിൽ നായകനുമായി. തിരുനെൽവേലി സ്വദേശിയായ രേവതിയാണ് ടിവി ചന്ദ്രന്റെ ഭാര്യ. മകൻ യാദവൻ ചന്ദ്രൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക