വിലക്കയറ്റം നിയമസഭയിൽ ഉന്നയിച്ച് ചർച്ചചെയ്യാനായി പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയം തള്ളി. കോൺഗ്രസിന്റെ എംഎൽഎയായ പിസി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളത്തിൽ വിലക്കയറ്റം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിൽ എത്തുമെന്നും ഡൽഹിയിൽ തക്കാളിക്ക് 300 രൂപ വിലയുള്ളപ്പോൾ കേരളത്തിൽ ഇതിന്റെ പകുതി മാത്രമാണ് വില എന്നും വിലക്കയറ്റം എന്ന ആരോപണം പൂർണമായി നിഷേധിക്കുന്നുവെന്നും പറഞ്ഞു.
നിലവിൽ വിലക്കയറ്റം സഭ നിർത്തിവച്ച ചർച്ച ചെയ്യേണ്ട സാഹചര്യത്തിൽ എത്തിയിട്ടില്ലെന്ന മന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തര പ്രമേയത്തിനുള്ള അവതരണ അനുമതി നിഷേധിക്കുകയായിരുന്നു. കേരളത്തിലെ സപ്ലൈകോയിൽ ആവശ്യത്തിനു സാധനങ്ങളില്ലെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വി ഡി സതീശൻ സിവിൽ സപ്ലൈസ് മന്ത്രിയാണ് ഈ അടിയന്തര പ്രമേയം യഥാർത്ഥത്തിൽ അവതരിപ്പിക്കേണ്ടത് എന്നും പരിഹസിച്ചു. സാധനങ്ങൾ ഉണ്ടോ എന്ന് സപ്ലൈകോയിൽ പോയി പരിശോധിക്കാം എന്ന മന്ത്രിയുടെ വെല്ലുവിളിക്ക് മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ പോകാം എന്നായിരുന്നു വി ഡി സതീശന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക