പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംവാദത്തിന് തയ്യാറാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് സതീശൻ രംഗത്ത്. പുതുപ്പള്ളിയിലെ വികസനം ഉൾപ്പെടെ ഏതു വിഷയത്തിലും സംവാദം ആകാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞത് ഇങ്ങനെ;
“എല്ലാ 5വർഷം കഴിയുമ്പോഴും എന്താണ് ചെയ്തതെന്ന് ജനങ്ങളെ അറിയിക്കുന്ന ലഘു പുസ്തകം ഉമ്മൻചാണ്ടി പുറത്തിറക്കാറുണ്ട്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും എന്തൊക്കെയാണ് ചെയ്തതെന്ന് അതിൽ പറഞ്ഞിരുന്നു. 25 വർഷമായി പുറത്തിറക്കുന്ന ഈ രേഖ ഞങ്ങളുടെ കൈവശമുണ്ട്. വിസ്മയകരമായ വികസനം നടന്നിട്ടുള്ള സ്ഥലമാണ് പുതുപ്പള്ളി. ഉമ്മൻചാണ്ടിയുടെ ഓർമ്മകളെ കളങ്കപ്പെടുത്താൻ പ്രതിക്കൂട്ടിൽ നിൽക്കുന്ന സംസ്ഥാന സർക്കാരിനെ രക്ഷിക്കാനുള്ള കെണിയാണ് ഇടതുപക്ഷം ഉയർത്തുന്ന വികസന ചർച്ച. ആ കെണിയിൽ വീഴാൻ ഞങ്ങളില്ല. ഉമ്മൻചാണ്ടി എന്തുചെയ്തെന്ന ചോദ്യത്തിന് എല്ലാ വീടുകളിലും എത്തിക്കുന്ന മറുപടിയാണ് ഈ പുസ്തകം.
തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ അജണ്ട സിപിഎമ്മിന്റെയും എൽഡിഎഫിന്റെയോ ഓഫീസിലിരുന്ന് ആരും നിശ്ചയിക്കേണ്ട. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് അജണ്ട ഞങ്ങൾ നിശ്ചയിക്കും. ഇതനുസരിച്ച് വേണമെങ്കിൽ അവർക്ക് വരാം. വികസന സംവാദത്തിന് ഞങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെയാണ് വിളിക്കുന്നത്. അദ്ദേഹം വാ തുറന്നിട്ട് ആറു മാസമായി. മുഖ്യമന്ത്രിയെയും കുടുംബത്തെയും പറ്റി ഗുരുതരമായ ആറ് ആരോപണങ്ങൾ പുറത്തുവന്നിട്ട് വാ തുറക്കാത്തയാൾ നയിക്കുന്ന പാർട്ടിയാണോ ഞങ്ങളെ സംവാദത്തിന് വിളിക്കുന്നത്? മുഖ്യമന്ത്രിയോടുള്ള സംവാദത്തിന് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ തയ്യാറാണ്. അദ്ദേഹം അത്രയൊന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി ആദ്യം ഒരു വാർത്താസമ്മേളനം നടത്തട്ടെ. മഹാമൗനത്തിന്റെ മാളത്തിൽ ഒളിച്ച മുഖ്യമന്ത്രിയെയാണ് ഞങ്ങൾ വെല്ലുവിളിക്കുന്നത്.
മാസപ്പടി ആരോപണത്തെപ്പറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എന്താണ് അറിയുക? അദ്ദേഹമല്ല വാങ്ങിയത് എന്നിരിക്കെ എന്തിനാണ് മറുപടി പറയുന്നത്? യുഡിഎഫ് നേതാക്കളെ പറ്റി ആക്ഷേപം ഉണ്ടായപ്പോൾ പി കെ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് അവർക്ക് പറയാനുള്ളത് പറഞ്ഞു. മുഖ്യമന്ത്രിയെക്കുറിച്ചും കുടുംബത്തെ പറ്റിയും ആരോപണം ഉയരുമ്പോൾ മറുപടി പറയേണ്ടത് അവർ തന്നെയാണ്. അല്ലാതെ ഗോവിന്ദൻ അല്ല. നാലാം നിരയിലുള്ള നേതാക്കൾ പുതുപ്പള്ളിയിലെ റോഡിനെ പറ്റിയും മറ്റും ചർച്ചയ്ക്ക് വിളിച്ചാൽ ഞങ്ങളെ കിട്ടില്ല. പുതുപ്പള്ളിയെ പറ്റി അല്ല കേരളത്തെക്കുറിച്ച് ചർച്ച ചെയ്യാം. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുമെന്ന് ഗോവിന്ദൻ ആദ്യം പറഞ്ഞിരുന്നു ജനം വിലയിരുത്തട്ടെ”
പ്രതികരിക്കാൻ ഇവിടെ എഴുതുക