പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പാഠ്യപദ്ധതി ചട്ടക്കൂട് വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കി. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന് കീഴിൽ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ നിര്‍ബന്ധമായും രണ്ട് ഭാഷകൾ പഠിക്കണം. ഇതില്‍ ഒന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളില്‍ വിഷയം തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരമുണ്ടാവണം. സ്ട്രീമുകള്‍ ആര്‍ട്സ്, സയന്‍സ്, കൊമേഴ്സ് എന്നിങ്ങനെ മാത്രമാവരുത്. ക്ലാസ് റൂമുകളില്‍ ടെക്സ്റ്റ് പുസ്തകങ്ങള്‍ മുഴുവന്‍ പഠിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കും. പാഠപുസ്തകങ്ങളുടെ വില ഒപ്റ്റിമൈസ് ചെയ്യണമെന്നും പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദേശിക്കുന്നു.
മാസങ്ങളോളം നീണ്ടുനിൽക്കുന്ന പരിശ്രമങ്ങള്‍ കൊണ്ട് മനഃപാഠമാക്കുകയും കാണാപാഠം പഠിക്കുകയും ചെയ്യുന്നതിന് പകരം വിദ്യാർത്ഥികളുടെ ധാരണയും കഴിവും വിലയിരുത്തുന്നതിനാണ് പുതിയ ചട്ടക്കൂട്ട് ലക്ഷ്യമിടുന്നത്. ഇത് വിലയിരുത്തുന്നതിനാകും പൊതു പരീക്ഷകള്‍ നടത്തുന്നത്. വിദ്യാർത്ഥി കേന്ദ്രീകൃതമായ ഈ സമീപനം വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള ധാരണയുണ്ടാക്കുന്നതിനൊപ്പം പ്രായോഗിക വൈദഗ്ധ്യവും കൂടുതലായി നേടാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മതിയായ സമയവും അവസരവും ഉണ്ടെന്ന് ഉറപ്പാക്കാനാണ് വർഷത്തിൽ രണ്ട് തവണയെങ്കിലും ബോർഡ് പരീക്ഷകൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാണെന്ന് ഉറപ്പാക്കിക്കൊണ്ടാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പാഠ്യപദ്ധതി ചട്ടക്കൂട്ട് തയാറാക്കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2024-ലെ അക്കാദമിക വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക