വാഷിംഗ്ടണ്‍: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കീഴടങ്ങി. തെരഞ്ഞെടുപ്പ് അട്ടിമറി കേസിലാണ് അറ്റലാന്റയിലെ ഫുൾട്ടൺ കൗണ്ടി ജയിലിൽ കീഴടങ്ങിയത്. ട്രംപിനെതിരെ 13 കേസുകളാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് കീഴടങ്ങിയത്. അറസ്റ്റ് ചെയ്ത് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. അമേരിക്കയുടെ ദുഃഖ ദിനമാണ് ഇന്നെന്ന് ട്രംപ് പ്രതികരിച്ചു.
2020 പൊതുതിരഞ്ഞെടുപ്പിൽ നിയമവിരുദ്ധ പ്രവർത്തനവും കൃത്രിമത്വവും കാണിച്ചതിനെതിരെയാണ് അറസ്റ്റ്. ജോ ബൈഡനെ തോൽപ്പിക്കാൻ നടത്തിയ ശ്രമത്തിന് രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്.
41 കുറ്റങ്ങളാണ് ട്രംപിനെതിരെയും മറ്റു 18 പ്രതികൾക്കെതിരെയുമായി ചുമത്തിയത്. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. വിവിധ അധികാര പരിധികളിലായാണ് ട്രംപിന് കേസുകളുള്ളത്.
അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ട്രംപിന്റെ മോഹങ്ങൾക്ക് ഇത് തിരിച്ചടിയായേക്കാം. ന്യൂയോർക്ക്, സൗത്ത് ഫ്ലോറിഡ എന്നിവിടങ്ങളിൽ ട്രംപ് നിലവിൽ വിചാരണ നേരിടുന്നുണ്ട്. ആദ്യമായാണ് ഒരു മുൻ അമേരിക്കൻ പ്രസിഡന്റ് തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നത്.
വൈറ്റ്ഹൗസ് വിട്ട ശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചെന്ന കേസിലും ട്രംപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതീവ രഹസ്യമെന്ന് അടയാളപ്പെടുത്തിയ രേഖകള്‍ ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ദേശീയ സുരക്ഷയെ വരെ ബാധിക്കുന്ന രേഖകള്‍ എന്നാണ് എഫ്.ബി.ഐയുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്.
രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ട്രംപിനെതിരെ ജോർജിയയിലെ റാക്കറ്റീർ ഇൻഫ്ലുവൻസ്ഡ് ആൻഡ് കറപ്റ്റ് ഓർഗനൈസേഷൻസ് (റിക്കോ) നിയമം ലംഘിച്ചതിനും, വ്യാജരേഖ ചമയ്ക്കാനും ആൾമാറാട്ടം നടത്താനും തെറ്റായ പ്രസ്താവനകളും രേഖകളും സമർപ്പിക്കാനും ശ്രമിച്ചതിനുമായി ആറ് ഗൂഢാലോചന കേസുകളും ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക