മുൻ എംപിയും നടിയുമായ ദിവ്യ സ്പന്ദന അന്തരിച്ചതായി പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ച് ദിവ്യയുടെ കുടുംബം രംഗത്ത്. ദിവ്യ സ്പന്ദന നിലവിൽ ജനിവയിൽ നിന്ന് പ്രാഗിലേക്ക് യാത്ര ചെയ്യുകയാണ് എന്നും അവരുടെ ആരോഗ്യത്തിന് കുഴപ്പമൊന്നും ഇല്ലെന്നും കുടുംബവും സുഹൃത്തുക്കളും അറിയിച്ചു.
വിദേശത്ത് യാത്രയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ദിവ്യ മരണപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഇല്ലാത്ത വാർത്ത പ്രചരിപ്പിക്കരുത് എന്നും വ്യാജവാർത്തകൾ പ്രചരിക്കുന്നതിൽ അസ്വസ്ഥരാണ് എന്നും ദിവ്യയുടെ സുഹൃത്തുക്കളും രണ്ടുദിവസത്തിനു ശേഷം ദിവ്യ ബംഗളൂരുവിൽ നിന്ന് എത്തുമെന്ന് ദിവ്യയുടെ കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ ദിവ്യ ആത്മഹത്യ ചെയ്യുന്നതിന് പ്രേരണ ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് മാനസിക പിന്തുണ നൽകിയതെന്നും വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ദിവ്യ 2013ൽ മാണ്ഡ്യാ ലോകസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് ലോക്സഭയിലെത്തി. തൊട്ടടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തു.
നിരവധി കന്നട, തമിഴ് സിനിമകളിൽ വേഷമിട്ട ദിവ്യ അതിഥി വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട്. മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡുകളും കർണാടക സർക്കാറിന്റെ മികച്ച നടിക്കുള്ള അവാർഡും ദിവ്യക്ക് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക